കൊല്ലം: ദേശീയപാത 66 ൽ നിർമ്മിക്കുന്ന ചിറ്റേത്തുകര പാലത്തിന്റെ നിർമ്മാണം താത്കാലികമായി നിർത്തിവെക്കുമെന്ന് ദേശീയപാത അഥോറിറ്റി അറിയിച്ചു. വെർട്ടിക്കൽ ക്ലിയറൻസ് പാലിക്കാതെ പാലം നിർമ്മിക്കുന്നുവെന്ന പരാതിയെ തുടർന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ദേശീയപാത അഥോറിറ്റി അധികൃതർ ഇക്കാര്യമറിയിച്ചത്. ദേശീയ പാത അഥോറിറ്റിക്ക് പുറമേ ഇറിഗേഷൻ വകുപ്പ്, പറവൂർ നഗരസഭ, ചിറ്റേത്തുകര പഞ്ചായത്ത്, മുസ്രിസ് പൈതൃക പദ്ധതി അധികൃതരും യോഗത്തിൽ പങ്കെടുത്തു.

ദേശീയപാത അഥോറിറ്റി പ്രൊജക്ട് ഡയറക്ടറോട് റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം നിർമ്മാണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.

ദേശീയ പാത 66 ൽ പറവൂർ പുഴയുടെ മുകളിലൂടെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണമാണ് നിർത്തിവെക്കുന്നത്. ജലസ്രോതസുകൾക്ക് മുകളിലൂടെ നിർമ്മിക്കുന്ന പാലത്തിന് അഞ്ച് മീറ്റർ വെർട്ടിക്കൽ ക്ലിയറൻസ് വേണമെന്നാണ് നിയമം. എന്നാൽ ഇത് 2.3 മീറ്റർ മാത്രമേയുള്ളൂ എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.

ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.