പൂണെ: രാജ്യത്തെ മൂന്നാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ആരതി നടത്തിയ വനിതാ നേതാവിനെതിരെ കേസ്. എൻസിപി നേതാവും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമായ രൂപാലി ചക്കങ്കറിനെതിരെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തിരിക്കുന്നത്.

ബാരാമതി ലോക്സഭ മണ്ഡലത്തിലെ ഒരു പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനായി എത്തിയപ്പോൾ ഇവിഎമ്മിന് മുന്നിൽ രൂപാലി ചക്കങ്കർ ആരതി നടത്തിയത് വലിയ വിവാദമായിരുന്നു. പോളിങ് ബൂത്തിൽ നിന്നുള്ള ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഇന്ന് രാവിലെ മുതൽ പ്രചരിച്ചിരുന്നു. ചിത്രങ്ങളിൽ ടാഗ് ചെയ്തുകൊണ്ട് രൂപാലിക്കെതിരെ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിരവധിയാളുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ ആവശ്യമുന്നയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് രൂപാലി ചക്കങ്കറിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്തത്. രൂപാലിക്കെതിരെ കേസ് എടുത്ത വിവരം പൂണെ സിറ്റി പൊലീസ് അധികൃതർ വാർത്താ ഏജൻസിയായ എഎൻഐയോട് സ്ഥിരീകരിച്ചു. സിൻഹാഗാദ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത് എന്നാണ് റിപ്പോർട്ട്.