കൊല്ലം: കൊല്ലം ഏരൂരിൽ പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഏരൂർ അയിലറയിൽ 26 വയസുള്ള ജിത്താണ് പിടിയിലായത്. ഏരൂർ സ്വദേശിയായ 25 കാരിയുടെ പരാതിയിലാണ് ജിത്ത് പിടിയിലായത്. 2022 ജൂലൈ മുതൽ യുവതിയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി

വീട്ടിൽ എത്തിച്ച് ലഹരി കലക്കിയ പാനീയം നൽകിയും പീഡിപ്പിച്ചു. ഇതിനിടയിൽ പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കോവളത്ത് ഹോട്ടലിൽ എത്തിച്ചും പീഡനം തുടർന്നു. ദൃശ്യങ്ങൾ പെൺകുട്ടിയുടെ അമ്മയ്ക്ക് അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടി. സ്വന്തം സുഹൃത്തുക്കൾക്കും ജിത്ത് ദൃശ്യങ്ങൾ അയച്ചു.

ഭീഷണി തുടർന്നതോടെ പെൺകുട്ടിയും കുടുംബവും പൊലീസിൽ പരാതി നൽകി. കേസേടുത്തതോടെ വിദേശത്ത് പോകാൻ ശ്രമിച്ച പ്രതിക്കെതിരെ ഏരൂർ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതറിയാതെ വിമാനത്താവളത്തിൽ എത്തിയ ജിത്തിനെ പൊലീസ് പിടികൂടി. ബലാത്സംഗം, ഭീഷണി, ഐ.ടി ആക്റ്റ് അടക്കം വിവിധ വകുപ്പുകൾ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു.