പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ചയാണ് ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രതിരോധ നടപടികൾ പഞ്ചായത്തിൽ തുടങ്ങി. നാളെ കലക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് കള്ളിങ് അടക്കം തുടർനടപടി സ്വീകരിക്കും. കഴിഞ്ഞദിവസം ആലപ്പുഴ തഴക്കരയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തഴക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിയാർ പെരുവേലിൽ ചാൽ പുഞ്ചയിൽ തീറ്റക്കായി കൊണ്ടുവന്ന താറാവ് കൂട്ടത്തിനാണ് രോഗം ബാധിച്ചത്. 70 ദിവസം പ്രായമുള്ള 10,000 താറാവുകൾ ആണ് ഇവിടെ ഉള്ളത്. ഇതിൽ 3000 എണ്ണം ചത്തു.

തിരുവല്ല മഞ്ഞാടി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ അറിഞ്ഞത്. ഭോപ്പാലിലെ കേന്ദ്ര ലാബിലെ റിസൾട്ട് കിട്ടിയാൽ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ആവുകയുള്ളൂ.