കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഏഴാം നാൾ വരന്റെ വീട്ടിൽ വിരുന്നെത്തിയ വധുവിന്റെ വീട്ടുകാർ കണ്ടത് വധുവിന്റെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകൾ. വീട്ടുകാർ സംഭവം ചോദ്യം ചെയ്തതോടെ പുറത്ത് വന്നത് വിവാഹത്തിന് പിന്നാലെയുള്ള മർദന കഥകൾ. ഒടുവിൽ വിവാഹത്തിന് ഒരാഴ്ച തികയുമ്പോൾ യുവദമ്പതികൾ പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകി വേർപിരിഞ്ഞു.

വധുവിനെ വരൻ മർദിച്ചതിനെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി വേർപിരിഞ്ഞത്. അപ്രതീക്ഷിതമായി വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാർ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കാണുകയായിരുന്നു. യുവതിയോട് കാര്യം തിരക്കിയപ്പോഴാണ് മർദന വിവരം പുറത്തറിഞ്ഞത്.

തുടർന്ന് യുവതിയുടെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ വിവരം അറിയിച്ചു. വധുവിന്റെ പിതാവ് പൊലീസിൽ പരാതി നൽകി. ബന്ധം തുടരാൻ താത്പര്യമില്ലെന്ന് വധുവും വീട്ടുകാരും പൊലീസിൽ അറിയിച്ചു. മെയ്‌ 5ന് എറണാകുളത്തു വച്ചായിരുന്നു ഇവരുടെ വിവാഹം.