തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ അധികബാച്ച് അനുവദിക്കില്ലെന്ന് ആവർത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബാച്ച് വർധിപ്പിക്കുന്നതിന് പരിമിതകളുണ്ട്, നിലവിൽ പ്രതിസന്ധികളില്ല, അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് അധിക ബാച്ച് അനുവദിക്കണമെന്ന ആവശ്യത്തിൽ തന്നെയാണ് മലപ്പുറം അടക്കമുള്ള വടക്കൻ മേഖല. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സമരത്തിന് മുന്നിട്ടിറങ്ങുമെന്നാണ് കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് അറിയിച്ചത്.

സീറ്റ് വർധനയ്ക്ക് പകരം ബാച്ച് വർധനയാണ് വേണ്ടത് എന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. എന്തായാലും ഈ വർഷം അധികബാച്ച് എന്നത് നടപ്പിലാകില്ലെന്ന് മന്ത്രി ഉറപ്പിച്ചുപറയുന്നു. കുറെ കുട്ടികൾ വിജയിച്ചിട്ടുണ്ട്, അതുകൊണ്ട് ഒരു ക്ലാസിൽ 65 കുട്ടികളൊക്കെ ഇരിക്കേണ്ടിവരും, ജമ്പോ ബാച്ചുകൾ അനുവദിക്കുന്ന വിഷയം ചർച്ചയിലുണ്ട്, ഒരു പ്രതിസന്ധിയും ഇപ്പോഴില്ല, എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിഹരിക്കും, പ്രതിസന്ധിയുണ്ടെന്ന തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി വി ശിവൻകുട്ടി.