ഹരിപ്പാട്: ഹോട്ടലിൽ അതിക്രമിച്ചു കയറി അക്രമം നടത്തുകയും വനിതാ ജീവനക്കാരിക്ക് നേരെ അശ്ലീല പ്രദർശനം നടത്തി കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങോലി കുഞ്ഞുണ്ടാം പറമ്പിൽ പ്രജിത്താണ് പിടിയിലായത്. ചിങ്ങോലി കാവിൽപ്പടിക്കൽ ക്ഷേത്രത്തിനു സമീപം ഈറ്റില്ലം ഹോട്ടലിലെ ജീവനക്കാരി കൊല്ലം കിളിയന്നൂർ സ്വദേശിയുടെ പരാതിയിലാണ് കരിയിലക്കുളങ്ങര പൊലീസ് കേസെടുത്തത്.

അശ്ലീല പ്രദർശനം നടത്തുകയും ജീവനക്കാരിയേയും ഇവരുടെ ഭർത്താവിനേയും ഇയാൾ അക്രമിക്കുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ കരിയിലക്കുളങ്ങര പൊലീസിനെയും പ്രതി ആക്രമിക്കാൻ ശ്രമിച്ചു. ഹോട്ടൽ ഉടമ ചിങ്ങോലി സൂജിത ഭവനത്തിൽ സുബിതയും ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഹോട്ടലിൽ നിന്നും പതിവായി ഭക്ഷണം കഴിച്ചിരുന്ന ഇയാൾ മദ്യപിച്ചു ബഹളമുണ്ടാക്കുന്നതിനെ തുടർന്നു ഹോട്ടലിൽ കയറെരുതെന്ന് വിലക്കിയതാണ്.

ഇതിന്റെ വൈരാഗ്യത്തിൽ പിന്നീട് മറ്റൊരാളുമായെത്തി ആയുധം കാട്ടി ഭീഷണിപ്പെടുത്തിയതായും പറയുന്നു. നിരവധി സാമ്പത്തികത്തട്ടിപ്പ് കേസിലും ഇയാൾ പ്രതിയാണ്. ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.