അമ്പലപ്പുഴ: മതിയായ ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് വയോധികയുടെ മൃതദേഹവുമായി ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ അർദ്ധരാത്രി പ്രതിഷേധം നടത്തി. പുന്നപ്ര അഞ്ചിൽ ഉമൈബ (70) യുടെ മൃതദേഹവുമായി അത്യാഹിത വിഭാഗത്തിന് മുന്നിലായിരുന്നു പ്രതിഷേധം. ഇത് സംഘർഷത്തിനിടയാക്കി. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.

പനി ബാധിച്ച് 24 ദിവസം മുൻപ് ആശുപത്രിയിൽ എത്തിയതായിരുന്നു ഉമൈബ. കഴിഞ്ഞ ദിവസം വിട്ടയച്ച ഇവരെ രോഗം ഭേദമാകാതെ വന്നതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെതുടർന്ന് ചൊവ്വാഴ്ച ഇഴരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി എട്ടോടെയാണ് ഉമൈബ മരിച്ചത്.

ഉമൈബയുടെ മൃതദേഹം ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചശേഷം അത്യാഹിത വിഭാഗത്തിന് മുന്നിൽ സ്ട്രക്ചറിൽ കിടത്തിയാണ് പ്രതിഷേധിച്ചത്. മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും അടങ്ങുന്ന നൂറോളം പേര് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ എത്തി പ്രതിഷേധിക്കുകയായിരുന്നു. പൊലീസ് ഇടപെട്ടിട്ടും പ്രതിഷേധം അടങ്ങിയില്ല. ഒടുവിൽ ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൽ സലാം സ്ഥലത്തെത്തി ബന്ധുക്കളുമായി ചർച്ച നടത്തി.

രാത്രി ഒന്നരയോടെയാണ് മൃതദേഹവുമായി ഇവർ മടങ്ങിയത്. രാത്രി 1 മണിയോടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിക്കൊണ്ടുപോയി. കബറടക്കം: ഇന്ന് 10ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം സംഘം പള്ളിയിൽ. മക്കൾ: നിയാസ്, ഷാനി. മരുമക്കൾ: നവാസ്, സൗമില.