തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വൈകിട്ട് മൂന്നു മുതൽ നാലു വരെ പെയ്ത ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തമ്പാനൂർ ജംക്ഷനിൽ അടക്കം വെള്ളക്കെട്ടു മൂലം ജനങ്ങൾ ബുദ്ധിമുട്ടിലായി.

ജില്ലയുടെ മലയോര മേഖലയിലും കനത്ത മഴയാണ് ഇന്നുണ്ടായത്. അരുവിക്കര ഡാമിന്റെ രണ്ടു ഷട്ടറുകൾ ഇന്ന് 10 സെന്റിമീറ്റർ വീതം തുറക്കുമെന്ന് അറിയിപ്പുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമുണ്ടായിരുന്നു. ഇന്ന് ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.