കോഴിക്കോട്: റെക്കോഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച കാലിക്കറ്റ് സർവ്വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.23പ്രവൃത്തിദിവസം കൊണ്ടാണ് ആറാം സെമസ്റ്റർ ബിരുദപരീക്ഷാഫലം സർവ്വകലാശാല പ്രഖ്യാപിച്ച് ചരിത്രം കുറിച്ചത്.

ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തുന്ന കാലിക്കറ്റ് സർവ്വകലാശാല പരീക്ഷാനടപടിക്രമങ്ങൾ ആധുനികവത്കരിച്ചാണ് ഈ കുതിപ്പ് നടത്തിയിരിക്കുന്നത്. ഫാൾസ് നമ്പറിങ് ഒഴിവാക്കാൻ ഉത്തരക്കടലാസിലെ ബാർകോഡിങ്,ക്യാമ്പുകളിലേക്ക് ഉത്തരക്കടലാസെത്തിക്കാൻ തപാൽവകുപ്പുമായി സഹകരണം,മാർക്ക് രേഖപ്പെടുത്താൻ ആപ്പ്,ഉത്തരക്കടലാസുകൾ സുരക്ഷിതമായി സൂക്ഷിക്കാനും പുനർമൂല്യനിർണയത്തിനായി എളുപ്പത്തിൽ തിരിച്ചെടുക്കാനും ഡിജിറ്റൽ സ്റ്റോറേജ്,സെന്റർ ഫോർ എക്‌സാം ഓട്ടോമേഷൻ ആൻഡ് മാനേജ്‌മെന്റ് സംവിധാനം എന്നിവയിലൂടെയാണ് സർവ്വകലാശാല ഈ മികവ് കൈവരിച്ചിരിക്കുന്നത്.

സാങ്കേതികവിദ്യയ്‌ക്കൊപ്പം അദ്ധ്യാപകരും ജീവനക്കാരും അവരുടെ ജോലികൾ യഥാസമയം ചെയ്തതും അതിവേഗ ഫലപ്രഖ്യാപനത്തിന് സഹായകമായി. അദ്ധ്യാപകരേയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. ജൂൺ ആദ്യവാരത്തോടെ ഗ്രേഡ് കാർഡ് വിതരണം തുടങ്ങും- മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.