തിരുവനന്തപുരം: ദേനാ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ രണ്ട് ബാങ്ക് ജീവനക്കാർ ഉൾപ്പെടെ മൂന്നു പേർക്ക് തടവും പിഴയും വിധിച്ചു. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നു പ്രതികളും കൂടി 81 ലക്ഷം രൂപ പിഴയടക്കണം. ഒന്നാം പ്രതിയും മുൻ മാനേജരുമായ പി.വി. സുധീറിന് രണ്ടു വർഷമാണ് ശിക്ഷ. രണ്ടാം പ്രതിയും അസിസ്റ്റന്റ് മാനേജറുമായ ബാലകൃഷ്ണന് ഏഴു വർഷം കഠിന തടവും വിധിച്ചു. ബാലകൃഷ്ണന്റെ ഭാര്യ സിന്ധുവിന് രണ്ടു വർഷവും പിഴയും വിധിച്ചു.

ബാങ്കിലെ ഇടപാടുകരുടെ സ്ഥിര നിക്ഷേപം മറയാക്കി വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് പ്രതികൾ വായ്പയെടുത്തത്. തട്ടിയെടുത്ത പണം കൊണ്ട് രണ്ടാം പ്രതി വാങ്ങിയ സ്വത്തുകൾ വിൽപ്പന നടത്തിയ ബാങ്ക് നഷ്ടം നികത്തണമെന്നും കോടതി ഉത്തരവിട്ടു. സിബിഐക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി. ഷാദാസ് ഹജരായി.