തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. പത്തനംതിട്ടയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതി ശക്തമായ മഴ ലഭിക്കുമെന്നും ജാഗ്രത വേണമെന്നുമാണ് നിർദ്ദേശം. തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ച പത്തനംതിട്ടയിൽ രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നയിപ്പ്. മലയോരമേഖലകളിൽ മഴ കനക്കുകയാണ്.

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പത്തനംതിട്ടയിൽ വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തി മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിലെ ആളുകളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കും. 44 ഇടങ്ങളിൽ പ്രകൃതിദുരന്തസാധ്യതയെന്നാണ് വിലയിരുത്തൽ.

ജാഗ്രതാ നിർദ്ദേശങ്ങൾ

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതിജാഗ്രത വേണം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.പത്തനംതിട്ടയുടെ മലയോര മേഖലയിൽ വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മലയോരമേഖലയിലേക്ക് അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ക്വാറിയിങ് നിരോധിച്ചു. തമിഴ് നാടിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് ശക്തമായ മഴ തുടരുന്നത്. ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കുമെന്നാണ് വിലയിരുത്തൽ.