തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. അതിതീവ്രമഴയിൽ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നഗരപ്രദേശങ്ങളിലും, താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തി വേണ്ടിവന്നാൽ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണമെന്നും, അടച്ചുറപ്പില്ലാത്ത വീടുകളിലും, മേൽക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവർ പ്രത്യേകം ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

മഴ തുടർന്നാൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കാനുമുള്ള സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടാവസ്ഥ മുന്നിൽ കാണുന്നവർ, അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷാ നടപടികൾ കൈക്കൊള്ളണം. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കുകയും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമില്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുകയും റോഡപകടങ്ങളിൽ ജാഗ്രതപുലർത്തുകയും വേണം.

ജലാശയങ്ങൾക്ക് മുകളിൽ കൂട്ടംകൂടുന്നത് ഒഴിവാക്കണം. വൈദ്യതി ലൈനുകൾ പൊട്ടി വീണുള്ള അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുമ്പോൾ സുരക്ഷ ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.