തിരുവനന്തപുരം: ബി.പി.എൽ. വിഭാഗത്തിലുള്ള ഉപഭോക്താക്കൾക്കു സൗജന്യ കുടിവെള്ളത്തിനായി ലഭിച്ച രണ്ടു ലക്ഷത്തോളം അപേക്ഷകൾ പുനഃപരിശോധിക്കാൻ ജല അഥോറിറ്റി തീരുമാനിച്ചു. ഒൻപതര ലക്ഷത്തോളം അപേക്ഷകളിൽനിന്നു സാങ്കേതികകാരണങ്ങളാൽ മാറ്റിവെച്ച അപേക്ഷകളാണ് വീണ്ടും പരിഗണിക്കുന്നത്. ഇത്തവണ സിവിൽ സപ്ലൈസ് ഡേറ്റാ ബേസിലെ റേഷൻ കാർഡ് വിവരങ്ങൾ പരിശോധിച്ചശേഷമാണ് ആനുകൂല്യങ്ങൾ നൽകുന്നത്.

ആദ്യ പരിശോധനയിൽ നിരാകരിച്ചതും പേരുവ്യത്യാസമുള്ളതുമായ 1,96,000 അപേക്ഷകൾ പുനഃപരിശോധിച്ചശേഷം തിരുത്തലുകൾക്കു വീണ്ടും അവസരം നൽകി. അർഹതയുണ്ടെങ്കിൽ ആനുകൂല്യം നൽകും. ഈ അപേക്ഷകൾ വീണ്ടും സമർപ്പിക്കാൻ സെക്ഷൻ ഓഫീസുകൾക്ക് 20 മുതൽ അപേക്ഷാ പോർട്ടൽ തുറന്നുനൽകും. ഇതിനായി ഉപഭോക്താക്കൾ വീണ്ടും ഓഫീസുകളിലെത്തേണ്ടതില്ല. ബി.പി.എൽ. ആനുകൂല്യത്തിന് അർഹരായ എല്ലാ ഉപഭോക്താക്കളുടെയും ഈ വർഷത്തെ ബിൽ തുക ഒഴിവാക്കിനൽകുമെന്നും ജല അഥോറിറ്റി അറിയിച്ചു.