തൃശൂർ: വീട് കയറി ആക്രമണം നടത്തുകയും അന്വേഷണത്തിന് എത്തിയ പൊലീസിനെ അക്രമിക്കുകയും ചെയ്ത കേസിൽ യുവാക്കൾ അറസ്റ്റിൽ. വീട്ടിൽ കയറി അക്രമം നടത്തിയ കേസിന്റെ അന്വേഷണത്തിനിടയിൽ പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം വരുത്തിയ കേസിലെ പ്രതികളെയാണ് പാവറട്ടി പൊലീസ് അറസ്റ്റു ചെയ്തത്.

മുല്ലശേരി പൂച്ചക്കുന്ന് സ്വദേശി രായംമരയ്ക്കാർ വീട്ടിൽ ഷിഹാബ് എന്നു വിളിക്കുന്ന മുഹമ്മദ് ഹനീഫ (40), ഏങ്ങണ്ടിയൂർ സ്വദേശി ചക്കാണ്ടത്ത് വീട്ടിൽ മിഥുൻ (27), എളവള്ളി പണ്ടറക്കാട് സ്വദേശി വടേരി വീട്ടിൽ സനോജ് (27) എന്നിവരെയാണ് ഇൻസ്‌പെക്ടർ ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ് അറസ്റ്റു ചെയ്തത്.

പൂച്ചക്കുന്ന് സ്വദേശിയായ സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ദേഹോപദ്രവം ഏൽപ്പിക്കുകയും വീട്ടിൽ നാശനഷ്ടം ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടയിലാണ് ഇവർ പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചത്. 19നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വധശ്രമം, കവർച്ച, ഭവനഭേദനം, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ പ്രതികളുമാണിവരെന്ന് പൊലീസ് പറഞ്ഞു.

ഒന്നാം പ്രതി മുഹമ്മദ് ഹനീഫ റൗഡി ലിസ്റ്റിൽ പേരുള്ളയാളാണ്. ഇയാൾക്ക് പാവറട്ടി, ചാവക്കാട്, മാള എന്നീ പൊലീസ് സ്റ്റേഷനുകളിലായി അഞ്ചോളം കേസുകളും രണ്ടാം പ്രതി മിഥുനിന്റെ പേരിൽ അന്തിക്കാട്, പാവറട്ടി എന്നീ പൊലീസ് സ്റ്റേഷനുകളിലായി എട്ടോളം കേസുകളും മൂന്നാം പ്രതി സനോജിന്റെ പേരിൽ പാവറട്ടി സ്റ്റേഷനിൽ പതിനാലോളം കേസുകളുമാണുള്ളതെന്ന് പൊലീസ് അറിയിച്ചു.

അന്വഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ജോഷി എം.ജെ, സജീവ് ഐ.ബി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ നന്ദകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ജയകൃഷ്ണൻ, പ്രവീൺ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.