മാഹി: മാഹി പള്ളൂരിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണ്ണ മാല കവർന്ന് മോഷ്ടാക്കൾ അടുത്ത വീട്ടിലെ ബൈക്കുമായി രക്ഷപ്പെട്ടു. കൊയ്യോട്ടു തെരു ഗണപതി ക്ഷേത്രത്തിന് സമീപം പാച്ചക്കണ്ടിയിലെ പവിത്രന്റെ വീട്ടിലാണ് കള്ളൻ കയറിയത്. മാലപൊട്ടിക്കുന്നതിനിടെ വീട്ടമ്മ ഒച്ചവച്ചപ്പോൾ ഓടി രക്ഷപ്പെട്ട കള്ളന്മാർ അടുത്തവീട്ടിലെ ബൈക്കുമായാണ് മുങ്ങിയത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ മോഷണം നടന്നത്. പ്രദേശത്തെ മറ്റ് മൂന്ന് വീടുകളിലും മോഷണ ശ്രമം ഉണ്ടായെന്ന് പൊലീസ് പറഞ്ഞു.

വീടിന് പിൻഭാഗത്തെ വരാന്തയിലെ പൂട്ട് പൊളിച്ചാണ് കള്ളന്മാർ അകത്ത് കയറിയത്. ശേഷം അടുക്കള വാതിലും തകർത്ത് അകത്തു കടന്ന കള്ളന്മാർ മുറിക്കുള്ളിൽ ഉറങ്ങിക്കിടന്ന പവിത്രന്റെ ഭാര്യ ബിന്ദുവിന്റെ കഴുത്തിലെ മാല പൊട്ടിച്ച് ഇറങ്ങി ഓടുകയായിരുന്നു. ബിന്ദുവിന്റെ ഒന്നര പവന്റെ താലിമാലയാണ് മോഷണം പോയത്. പിടിവലിയിൽ ബിന്ദുവിന് കഴുത്തിന് മുറിവേറ്റിട്ടുണ്ട്. ഇവർ ബഹളം വെച്ചതോടെ കള്ളന്മാർ ഓടി രക്ഷപ്പെടുക ആയിരുന്നു.

മോഷണത്തിന് ശേഷം രക്ഷപ്പെടാനായി മുൻ വശത്തെ വാതിലും മോഷ്ടാക്കൾ തുറന്നു വച്ചിരുന്നു. ഈ വാതിൽ വഴി ഓടി രക്ഷപ്പെട്ട മോഷ്ടാക്കൾ ഗുരുസി പറമ്പത്ത് ഗീതാഞ്ജലിയിലെ സതീശന്റെ വീട്ടിലെ ബൈക്കുമെടുത്ത് കടന്നു കളയുകയായിരുന്നു. സമീപത്തെ മറ്റ് രണ്ട് വീടുകളിലും മോഷണം നടന്നിട്ടുണ്ട്. പ്രദേശത്തെ ആളില്ലാത്ത വീട്ടിലും കയറാൻ കള്ളന്മാർ ശ്രമിച്ചിരുന്നു.

ഈ വീടിന്റെ ഗ്രില്ലിന്റെ പൂട്ടും ബൾബും കള്ളന്മാർ അടിച്ചു പൊട്ടിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നും ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളൂർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തലശേരിയിലെ മോഷണ പരമ്പരകളിൽ ഇതുവരെ യാതൊരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. അതിനിടയിലാണ് തലശേരിക്കടുത്ത് പള്ളൂരിലും സമാനരീതിയിൽ മോഷണം നടക്കുന്നത്.