തിരുവനന്തപുരം: മദ്യനയം മാറ്റാൻ കൈക്കൂലി നൽകണമെന്ന ബാർ ഉടമയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണം. കോടികൾ പിരിച്ചിട്ടുണ്ടെന്നാണ് ബാറുടമയുടെ ശബ്ദത്തിൽ നിന്ന് മനസിലാക്കുന്നത്. ഈ പണം എവിടെപ്പോയെന്ന് വ്യക്തമാക്കണം. എക്‌സൈസ് മന്ത്രി എം.ബി രാജേഷ് രാജിവയ്ക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

നയപരമായതീരുമാനങ്ങൾ മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്ന് മുരളീധരൻ പറഞ്ഞു. ബാർ ഉടമകളോട് കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ അത് മുഖ്യമന്ത്രി അറിഞ്ഞാണ്. സത്യാവസ്ഥ പുറത്തുവരാൻ അന്വേഷിക്കണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണം. കേരള സർക്കാരിന് കീഴിലുള്ള ഒരു ഏജൻസിയും നിഷ്പക്ഷ അന്വേഷണം നടത്തില്ലെന്ന് മുരളീധരൻ പറഞ്ഞു.

ബാർ കോഴ ആരോപണത്തിൽപ്പെട്ട കെ.എം.മാണിയുടെ പാർട്ടിയെ കൂടെക്കൂട്ടിയവരാണ് സിപിഎം. അഴിമതിയിൽ യുഡിഎഫും എൽഡിഎഫും ഒരു പോലെയാണ് വ്യക്തമാക്കുന്നതാണ് രണ്ടാം ബാർ കോഴ ആരോപണമെന്നും കേന്ദ്രമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.