ന്യൂഡൽഹി: റേമൽ ചുഴലിക്കാറ്റ് ബംഗാളിൽ തീരംതൊട്ടു. 110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ബംഗാളിലെ തീരപ്രദേശങ്ങളിൽ നിന്നും ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. ബംഗ്ലാദേശ് തീരത്താണ് ചുഴലിക്കാറ്റ് ആദ്യം കരതൊട്ടത്. ശക്തമായ കാറ്റിൽ സൗത്ത് 24 പർഗാനാസ് ജില്ലയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. ദേശീയ ദുരന്ത നിവാരണ സേന മരങ്ങൾ മുറിച്ചു മാറ്റുകയാണ്.

ബംഗ്ലാദേശിലെ സാത്കിര ജില്ലയിൽ ഞായറാഴ്ച വൈകിട്ടോടെയാണ് ആദ്യം കാറ്റു വീശിയത്. ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന സജ്ജമാണെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. കരസേന, നാവികസേന, കോസ്റ്റ് ഗാർഡ് തുടങ്ങിയവർ ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്.

ബംഗാളിൽ ഞായറാഴ്ച രാവിലെ മുതൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ടായിരുന്നു. 24 സൗത്ത് പർഗാനാസ് ജില്ലയ്ക്കു പുറമേ ദിഗയിലാണ് കാറ്റും മഴയും ശക്തമായി അനുഭവപ്പെട്ടത്. ബംഗാളിലെ തീരപ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ത്രിപുരയിൽ സംസ്ഥാന സർക്കാർ നാല് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റ് കര തൊടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ അവലോകന യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു.