തിരുവനന്തപുരം: കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതിയെന്ന് ആരോപണം. ഉദ്യോഗസ്ഥൻ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ എന്നാണ് ആരോപണം. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്ലർക്ക് ദിലീപ് ഡി. ദിനേഷ് ആണ് സർക്കാർ ഫണ്ട് അടിച്ചുമാറ്റിയത് എന്നാണ് പരാതി. 28 ലക്ഷത്തോളം രൂപയാണ് ഇയാൾ പലതവണയായി വ്യാജരേഖ ചമച്ച് തട്ടിയതെന്നാണ് ആക്ഷേപം.

ഉച്ചഭക്ഷണ പദ്ധതിയുടെ സിംഗിൾ നോഡൽ അക്കൗണ്ടിൽ നിന്നും 2022 മാർച്ച് മുതൽ 2023 ഡിസംബർ വരെ 27,76,241 രൂപ ഇയാൾ വ്യാജരേഖ ചമച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഇതിനുപുറമെ 2024 ഫെബ്രുവരി 23-ന് സീനിയർ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ വ്യാജ ഒപ്പിട്ട് എസ്.ബി.ഐ. ജഗതി ശാഖയിലെ ഉച്ചഭക്ഷണ പദ്ധതിയുടെ അക്കൗണ്ടിൽ നിന്ന് 42,300 രൂപയും തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 406, 409, 465, 468, 471, 420 ഇൻഫൊർമേഷൻ ടെക്‌നോളജി ആക്ടിലെ 66 (സി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.