രാജകുമാരി: രാത്രിയായാൾ ഭീതിയിലാണ് ബൈസൺവാലിയിലെ ശശിയും കുടുംബവും. ഉറങ്ങിക്കിടക്കുമ്പോൾ ഏതെങ്കിലും വാഹനം വീട്ടിലേക്ക് ഇടിച്ചു കയറുമോ എന്നതാണ് ഈ കുടുംബത്തെ ഭീതിയിലാഴ്‌ത്തുന്നത്. ഈ ഭയത്തിന് കാരണം മറ്റൊന്നുമല്ല. ഇത് നാലാം തവണയാണ് റോഡിലൂടെ പോയ വാഹനം ശശിയുടെ വീട്ടിലേക്ക് ഇടിച്ചു കയറുന്നത്.

ചെമ്മണ്ണാർ ഗ്യാപ് റോഡിൽ ബൈസൺവാലി കാക്കാക്കടയ്ക്കു സമീപം റോഡരികിലെ വീട്ടിലാണ് ശശിയും കുടുംബവും താമസിക്കുന്നത്. ഞായറാഴ്ച രാത്രി എട്ടരയ്ക്കു ശശിയുടെ വീട്ടിലേക്കു നിയന്ത്രണം വിട്ട് ഒരു വാൻ ഇടിച്ചുകയറി. വീടിന്റെ മുൻഭാഗം തകർത്തു ഹാളിലേക്കു കയറിയ വാൻ ഭിത്തിയിലിടിച്ചാണു നിന്നത്. അടുത്ത മുറിയിൽ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന ശശി തലനാരിഴയ്്കാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. ഇത് നാലാം തവണയാണ് ശശി രക്ഷപ്പെടുന്നത്.

അപകട സമയം ശശിയുടെ ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നില്ല. നേരത്തേ മൂന്ന് തവണ വിവിധ വാഹനങ്ങൾ ശശിയുടെ വീട്ടിലേക്ക് ഇടിച്ചു കയറിയിട്ടുണ്ട്. അന്നും പരുക്കേൽക്കാതെ വീട്ടുകാർ രക്ഷപ്പെട്ടു. റോഡിലെ ഇറക്കവും വളവുമാണു പ്രശ്‌നമെന്നു നാട്ടുകാർ പറയുന്നു.

ഞായറാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ വാൻ യാത്രക്കാരനായ കർണാടക തുമ്പൂർ സ്വദേശി ജീവൻ ഗൗഡ (34) മരിച്ചു. വാഹനത്തിലുണ്ടായിരുന്ന 4 കുട്ടികളുൾപ്പെടെ 11 പേർക്കും പരുക്കേറ്റു. ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ച 11 പേരിൽ 4 പേർ ആശുപത്രി വിട്ടു. മൂന്നാർ സന്ദർശിച്ചശേഷം മടങ്ങുകയായിരുന്നു സംഘം.