ഷൊർണൂർ: ഷൊർണൂർ നിലമ്പൂർ പാസഞ്ചറിൽ യാത്രക്കാരിയെ കടിച്ചതു പാമ്പല്ലെന്ന് റെയിൽവെ അധികൃതർ. യുവതിയെ കടിച്ചത് പാമ്പല്ലെന്നും കടിച്ചത് വിഷമില്ലാത്ത മറ്റേതോ ജീവിയായിരിക്കാമെന്നും റെയിൽവേ അറിയിച്ചു. കാലിലെ ചെറിയ മുറിവ് എലി കടിച്ചതാകാമെന്നു പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.

യാത്രക്കാരി സഞ്ചരിച്ചിരുന്ന ബോഗിയിൽ നടത്തിയ പരിശോധനയിൽ എലിയെ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴിന് നിലമ്പൂരിൽ നിന്നു ഷൊർണൂരിലേക്കു പോയ ട്രെയിൻ വല്ലപ്പുഴ എത്തുന്നതിനു മുൻപാണ് സംഭവം.ട്രെയിനിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.

പൂക്കോട്ടുംപാടം സ്വദേശി ഡോ. ടി.പി. ഗായത്രി (25) എന്ന ഡോക്ടർക്കാണ് ചൊവ്വാഴ്ച ഷൊർണൂർ യാത്രക്കിടെ പാമ്പ് കടിയേറ്റതായി സംശയമുണ്ടായത്. ഇവർ ഷൊർണൂരിലെ വിഷ്ണു ആയുർവേദ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയാണ്. വാണിയമ്പലത്തുനിന്നാണ് ഗായത്രി തീവണ്ടിയിൽ കയറിയത്. വല്ലപ്പുഴ എത്തുന്നതിന് മുൻപേയാണ് കാലിൽ എന്തോ കടിച്ചതായി തോന്നിയത്. കടിയേറ്റ ചെറിയ അടയാളവും കണ്ടു. തുടർന്ന് വല്ലപ്പുഴ സ്റ്റേഷനിലിറങ്ങി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചു.

രക്തപരിശോധനക്ക് ശേഷം മൂന്ന് മണിക്കൂറോളം ഒരു മണിക്കൂർ ഇടവിട്ട് പരിശോധന നടത്തി നിരീക്ഷണത്തിൽ കഴിഞ്ഞശേഷമാണ് ഗായത്രി വീട്ടിലേക്ക് പോയത്. അസ്വാസ്ഥ്യങ്ങളാന്നും അനുഭവപ്പെടുന്നില്ലെന്നും കുഴപ്പമില്ലെന്നും ഗായത്രി പറഞ്ഞു. രക്ത പരിശോധനയിൽ വിഷാംശങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് ഗായത്രി കയറിയിരുന്ന കംപാർട്ട്‌മെന്റിൽ യാത്രക്കാരെ കയറ്റാതെ അടച്ചിട്ടാണ് തിരിച്ച് നിലമ്പൂരിലെത്തിയത്. റെയിൽവേ പൊലീസിന് പുറമെ വനം ആർ.ആർ.ടി. വിഭാഗവും പരിശോധന നടത്തി. വനം ആർ.ആർ.ടി. ഉദ്യോഗസ്ഥരായ സുമിത്ത്, ബിനീഷ്, വാച്ചർമാരായ നിസാർ, അസീസ്, എമർജൻസി റെസ്‌പോൺസ് ഫോഴ്‌സ് (ഇ.ആർ.എഫ്) അംഗം മജീദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.