കോഴിക്കോട്: കോഴിക്കോട് പാളയത്തെ ബാർ ജീവനക്കാരനായ അതിഥിത്തൊഴിലാളിയെ ആക്രമിച്ച് പണം കവർന്ന കേസിൽ മൂന്ന് പേർ പിടിയിൽ. കോഴിക്കോട് തോപ്പയിൽ സ്വദേശി ഷാനിദ്, വെള്ളയിൽ സ്വദേശികളായ സൂരജ്, ആബിദ് എന്നിവരെയാണ് കസബ പൊലീസും ഷാഡോ സംഘവും ചേർന്ന് പിടികൂടിയത്.

ഈ മാസം 17നായിരുന്നു കേസിനാസ്പദമായ സംഭവം. പാളയത്തെ ബാറിലെ ജീവനക്കാരനെ മൂവരും ചേർന്ന് മർദ്ദിച്ച് പണമടങ്ങിയ പേഴ്‌സ് തട്ടിയെടുക്കുകയായിരുന്നു. 24000 രൂപയാണ് ഇവർ കവർന്നത്. ബാറിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർക്കെതിരെ നിരവധി കവർച്ചാക്കേസുകൾ ഉൾപ്പെടെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.