മലപ്പുറം: തൊഴിൽ തേടി അബുദാബിയിൽ നിന്ന് തായ്ലന്റിലെത്തിയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ യുവാക്കളെ സായുധ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. യുവാക്കൾ ഇപ്പോൾ മ്യാന്മാറിലെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് വിവരം. സംഭവത്തിൽ ബന്ധുക്കൾ വിദേശകാര്യ മന്ത്രാലയത്തിലുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.

മാർച്ച് 27നാണ് മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ ശുഹൈബ്, സഫീർ എന്നിവർ സന്ദർശക വിസയിൽ ദുബായിലെത്തിയത്. പിന്നീട് തായ്ലന്റ് ആസ്ഥാനമായ കമ്പനിയിയിൽ ജോലി ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷ നൽകി. ഓൺലൈൻ അഭിമുഖത്തിനു ശേഷം ജോലി ലഭിച്ചതായുള്ള അറിയിപ്പിനൊപ്പം തായ്ലന്റിലേക്കുള്ള വിമാനടിക്കറ്റും ലഭിച്ചു.

ഈ മാസം 22നാണ് തായ് ലാന്റിലെ സുവർണഭൂമി വിമാനത്താവളത്തിലെത്തിയത്. പുറത്തിറങ്ങിയ ഇവരെ ഏജന്റ് വാഹനത്തിൽ കയറ്റി സായുധ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു.