തൃശൂർ: ശക്തൻ ബസ് സ്റ്റാൻഡിലെ മൊബൈൽ ഷോപ്പിൽ യുവാക്കളുടെ അതിക്രമം. ജീവനക്കാരനെ കത്തിയുപയോഗിച്ചു കുത്താൻ ശ്രമിച്ച യുവാക്കൾ കൗണ്ടറിന്റെ ഗ്ലാസും തല്ലിപ്പൊട്ടിച്ചു. രാത്രി ഏഴരയോടെ ന്യൂ മൊബൈൽ വേൾഡ് എന്ന കടയിലാണു സംഭവം.

ജീവനക്കാരിൽ ഒരാൾ മാത്രമാണ് ഷോപ്പിലുണ്ടായിരുന്നത്. മൊബൈൽ ഫോണിൽ ചാർജ് ചെയ്യണമെന്ന ആവശ്യവുമായി എത്തിയ രണ്ടുപേരാണു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഷോപ്പ് ജീവനക്കാരൻ ഇവരുടെ ഫോൺ ചാർജ് ചെയ്യാൻ വച്ചു. 15 മിനിറ്റിനുശേഷം മടങ്ങിയെത്തിയ യുവാക്കൾ ഫോൺ മടക്കിനൽകാൻ ആവശ്യപ്പെട്ടു. മറ്റൊരു ഫോണിന്റെ ഡിസ്‌പ്ലേ ഗ്ലാസ് ഒട്ടിക്കുന്ന തിരക്കിലായിരുന്ന ജീവനക്കാരൻ അൽപ്പസമയം കാത്തിരിക്കാൻ ആവശ്യപ്പെട്ടതാണ് യുവാക്കളെ പ്രകോപിപ്പിച്ചതെന്ന് ഉടമയായ അനുരാഗ് പറഞ്ഞു. പുറത്തുനിന്ന് അസഭ്യവർഷം നടത്തിയ യുവാക്കൾ കൗണ്ടറിന്റെ ഗ്ലാസ് തല്ലിപ്പൊളിച്ചു.

തുടർന്ന് കൗണ്ടറിനുള്ളിൽ കടന്ന് ജീവനക്കാരനെ കത്തിയുപയോഗിച്ചു കുത്താനും ശ്രമിച്ചു. ഓടിക്കൂടിയ നാട്ടുകാരാണു പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് എത്തുന്നതിനു മുമ്പ് യുവാക്കൾ രക്ഷപ്പെട്ടെന്നും ഇവർ മദ്യലഹരിയിലായിരുന്നെന്നു സംശയിക്കുന്നെന്നും ഉടമ പറഞ്ഞു. ഏകദേശം ആറായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.