തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കൺസൾട്ടൻസിയുടെ പേരിൽ വൻതോതിൽ പണമൊഴുക്കും അഴിമതിയും നടന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെയെല്ലാം സൂത്രധാരൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറാണെന്നും ചെന്നിത്തല ആരോപിച്ചു

201619 കാലഘട്ടത്തിൽ അബുദാബിയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് പി.ഡബ്ല്യൂ.സി., എസ്.എൻ.സി. ലാവലിൻ തടങ്ങിയ കമ്പനികൾ വൻതോതിൽ പണം നിക്ഷേപിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം നടത്തുന്നുവെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. ഈ രണ്ടുകമ്പനികളും നേരത്തെ ഇടതുമുന്നണി സർക്കാരുകളുമായി ബന്ധപ്പെട്ട് വിവാദം സൃഷ്ടിച്ചിട്ടുള്ളവയാണ്.

ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരം വളരെ സംശയകരമാണ്. ശരിയായ അന്വേഷണം നടന്നാൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരും. ഇതിന്റെയെല്ലാം സൂത്രധാരകൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറാണ്. ഈ അഴിമതിപ്പണം മന്ത്രിസഭയിലേയും പാർട്ടിയിലേയും പലർക്കും പോയിട്ടുണ്ട്. സത്യസന്ധമായി അന്വേഷിച്ചാൽ എല്ലാ വിവരങ്ങളും പുറത്തുവരും.

നയതന്ത്ര ബാഗ് വഴിയുള്ള സ്വർണക്കടത്തിനും മുഖ്യമന്ത്രി ആദ്യമായി ദുബായിൽ പോയപ്പോൾ ശിവശങ്കർ നയതന്ത്ര ചാനൽ വഴി ബാഗ് കൊണ്ടുപോയതിനും പിന്നിലെല്ലാം ദുരൂഹതയുണ്ട്. മസാല ബോണ്ട് മണിയടിലൂടെ ചില മന്ത്രിമാരുടെയും പോക്കറ്റുകളിൽ പണമെത്തിയെന്ന് വ്യക്തമാകുന്നതാണ് ലാവലിൻ കമ്പനിയിൽ നിന്നുള്ള പണമിടപാട്.

ചുരുക്കത്തിൽ ഒന്നാം പിണറായി സർക്കാർ ഖജനാവ് കൊള്ളയടിക്കുകയാണ് ചെയ്തത്. അത് ഒരു പരിധിവരെ തടയാനായത് അന്നത്തെ പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടൽ കൊണ്ടു മാത്രമാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം തുറന്നുകാട്ടിയ കമ്പനികളിൽ നിന്ന് തന്നെയാണ് വേണ്ടപ്പെട്ടവർക്ക് കോടികൾ ലഭിച്ചതെന്ന പ്രതിപക്ഷത്തിന്റെ വാദം ശരിവെയ്ക്കുന്നതാണ് അന്വേഷണ എജൻസിയുടെ കണ്ടെത്തൽ. ഈ പണം അമേരിക്കയിലേക്കാണ് പോയതെങ്കിൽ ഇതിന് പിന്നിൽ സ്പ്രിംക്ലർ കമ്പനിക്ക് പങ്കുണ്ടോയെന്ന കാര്യം കൂടി അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.