കൊച്ചി: രണ്ടാം പിണറായി സർക്കാറിന്റെ ഭരണത്തിന് കീഴിലുള്ള മൂന്നുവർഷം കൊണ്ട് വിറ്റഴിഞ്ഞത് 48,804.72 കോടി രൂപയുടെ വിദേശ മദ്യമാണെന്ന് സംസ്ഥാന ബിവറേജസ് കോർപറേഷൻ (ബെവ്‌കോ). ഡ്രൈഡേ ഒഴിവാക്കൽ, ബാർ കോഴ ആരോപണത്തിൽ അന്വേഷണം എന്നിങ്ങനെ ചർച്ചകൾ പുരോഗമിക്കുമ്പോഴും സംസ്ഥാനത്ത് മദ്യ ഉപഭോഗം മുന്നോട്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മൂന്നുവർഷംകൊണ്ട് മദ്യപാനികളിൽനിന്ന് നികുതിയായി കിട്ടിയത് 40,305.95 കോടിയാണ്. ഈ കാലയളവിൽ 4667.06 കോടിയുടെ ബിയറും വൈനും വിൽപനയായി. 2020-21 മുതൽ 2023-24 വരെ കാലയളവിൽ വിറ്റഴിച്ചത് 7274.40 ലക്ഷം ലിറ്റർ വിദേശമദ്യമാണ്. 2920.70 ലക്ഷം ലിറ്റർ ബിയറും 42.70 ലക്ഷം ലിറ്റർ വൈനും വിറ്റിട്ടുണ്ട്. 2021-22ൽ 18.66 കോടി നഷ്ടത്തിലായിരുന്ന ബെവ്‌കോ 2022-23ൽ 103.37 കോടിയുടെ ലാഭം നേടി.