ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ നവവരൻ എട്ട് പേരെ കൊലപ്പെടുത്തി ജീവനൊടുക്കി. ചിന്ദ്വാര നഗരത്തിൽ നിന്ന് 145 കിലോമീറ്റർ അകലെയുള്ള ആദിവാസി ഗ്രാമമായ ബോദൽ കച്ചാറിലാണ് നാടിനെ നടുക്കിയ കൂട്ടക്കുരുതി നടന്നത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ 2.30നായിരുന്നു സംഭവം. കുടുംബത്തിലെ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ ഭുര എന്ന ദിനേശ് ഗോണ്ട (30) കോടാലി ഉപയോഗിച്ച് എല്ലാവരെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

മാനസികാസ്വസ്ഥ്യമുള്ള ഇയാൾ കഴിഞ്ഞയാഴ്ചയാണ് വിവാഹിതനായത്. അമ്മ സിയാബായി (55), ഭാര്യ വർഷ (23), സഹോദരൻ ശ്രാവൺ കുമാർ (35), ശ്രാവണിന്റെ ഭാര്യ ബാരതോബായി (30), സഹോദരി പാർവതി (16), കൃഷ്ണ (5), സെവന്തി (4), ദീപ (1) എന്നിവരാണ് കൊല്ലപ്പെട്ടത്. എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അയൽവാസിയായി ബന്ധുവിനെയും ആക്രമിച്ചു. നിലവിളി കേട്ട് അയൽക്കാർ വീട്ടിലേക്ക് എത്തിയപ്പോൾ ദിനേശ് ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് 100 മീറ്റർ അകലെയുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല. വിവാഹശേഷം ദിനേശിന്റെ നില വഷളായതായി നാട്ടുകാർ പറയുന്നു. പ്രതി സ്‌കീസോഫ്രീനിയ ബാധിച്ച് ചികിത്സയിലായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചെന്ന് ജബൽപൂർ സോൺ ഇൻസ്‌പെക്ടർ ജനറൽ (ഐജി) അനിൽ സിങ് കുശ്വാഹ പറഞ്ഞു. സംഭവത്തിൽ സംസ്ഥാന മുഖ്യമന്ത്രി മോഹൻ യാദവും ദുഃഖം രേഖപ്പെടുത്തുകയും സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു.