- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആലപ്പുഴയിൽ എട്ട് വയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു
ഹരിപ്പാട്: ആലപ്പുഴയിൽ എട്ട് വയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകൻ ദേവനാരായണൻ ആണ് മരിച്ചത്. സൈക്കിൾ യാത്രികനെ രക്ഷിക്കുന്നതിനിടെ നായയുടെ ആക്രമണത്തിലാണ് പേവിഷബാധയേറ്റത്.
കഴിഞ്ഞ ഒരാഴ്ചയായി ശ്വാസ തടസം നേരിട്ടിരുന്നു ഇതിന് ചികിത്സ തേടുകയും ചെയ്തിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെ രോഗാവസ്ഥ മൂർച്ഛിച്ചതിനെ തുടർന്ന് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. രാവിലെ 11.45 ഓടെ മരണം സംഭവിച്ചു.
ഏപ്രിൽ 23-ന് തെരുവുനായ ഒരു സൈക്കിൾ യാത്രികനെ കടിക്കാനായി ശ്രമിച്ചപ്പോൾ സൈക്കിൾ യാത്രികനെ രക്ഷിക്കാനായി ദേവനാരായണൻ തന്റെ കയ്യിലിരുന്ന ബോളുകൊണ്ട് നായയെ എറിഞ്ഞു. ഇതിനെ തുടർന്ന് ദേവനാരായണന്റെ നേർക്ക് നായ തിരിയുകയും നായയിൽനിന്ന് രക്ഷപ്പെടാനായി കുട്ടി ഓടുന്നതിനിടെ ഓടയിൽ വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു. നായയും കുട്ടിക്കൊപ്പം ഓടയിൽ വീണതായി അന്ന് ചിലർ സംശയം പറഞ്ഞിരുന്നു.
എന്നാൽ നായകടിച്ചതിന്റെ പാടുകളൊന്നും കാണാതിരുന്നതിനാൽ വീഴ്ചയിൽ ഉണ്ടായ പാടുകൾക്ക് മരുന്ന് വച്ചതിന് ശേഷം ആശുപത്രി വിടുകയായിരുന്നു. പേവിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിൻ എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം തൊട്ടടുത്തുള്ള കോട്ടയ്ക്കകം മങ്ങാട്ട് പുത്തൻ വീട്ടിൽ ശാന്തമ്മയുടെ കറവപ്പശുവും പേവിഷബാധയേറ്റ് ചത്തിരുന്നു.
കുട്ടിയുമായി നേരിട്ട് ഇടപെട്ടവരെല്ലാം തന്നെ വാക്‌സിൻ എടുത്തിട്ടുണ്ട്. കുട്ടിയുടെ മറ്റ് സുഹൃത്തുക്കൾക്കും വാക്‌സിൻ നൽകാനുള്ള നടപടി ആരംഭിച്ചതായും വാർഡ് കൗൺസിലർ അറിയിച്ചു. സംസ്‌കാരം നാളെ വീട്ടുവളപ്പിൽ നടക്കും. അമ്മ: രാധിക, സഹോദരി: ദേവനന്ദ