തിരുവനന്തപുരം: സ്‌കൂൾതലത്തിൽ ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്താൻ പരിശോധന ശക്തമാക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്താൻ പല്ലും നഖവും പരിശോധിക്കാനാണ് തീരുമാനം. ഇതിനായി ഈ വർഷം സ്‌കൂളുകളിൽ വ്യാപകമായി ദന്തപരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കും.

കുട്ടികളുടെ ദന്താരോഗ്യം ഉറപ്പാക്കുന്നതിനുപുറമേ, ലഹരി ഉപയോഗം തിരിച്ചറിയാനും ഈ പരിശോധന സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. ലഹരിനിർമ്മാർജന പ്രവർത്തനങ്ങളും ഇടപെടലുകളും ഉറപ്പാക്കാൻ സ്‌കൂളുകളിൽ ഇന്റർവെൻഷൻ രജിസ്റ്ററും നിർബന്ധമാക്കും. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം കൈകാര്യം ചെയ്യാൻ വേനലവധി ക്യാമ്പിൽ അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു.

ഈ കുട്ടികളുടെ ഐഡന്റിറ്റി പരസ്യമാക്കാതെ, പൊലീസിന്റെയും എക്‌സൈസിന്റെയും സഹായത്തോടെ തുടർചികിത്സയും പുനരധിവാസവും ഉറപ്പാക്കാനാണ് നിർദ്ദേശം. സ്‌കൂളുകളിൽ ആന്റി നർക്കോട്ടിക് ക്ലബ്ബുകൾ രൂപവത്കരിക്കും. ക്ലസ്റ്റർ അടിസ്ഥാനത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചുള്ള ആന്റി-ഡ്രഗ് പാർലമെന്റും നടത്തും.

പല്ലിലും നഖത്തിലും ലഹരി കണ്ടെത്തുന്ന വിധം
പാൻ മസാലയാണ് ലഹരിയിലേക്കുള്ള പ്രവേശനകവാടം. പല്ലിലെ കറ വഴി ഇതുകണ്ടെത്താം. വിരലിലും കൈയിലുമുള്ള പാടുകളും വായിലെ ഗന്ധവും വഴി തിരിച്ചറിയാം. എം.ഡി.എം.എ. ഉപയോഗിക്കുന്നവരിൽ പല്ലിൽ പൊട്ടൽ, പൊടിയൽ, പ്രായത്തിൽ കവിഞ്ഞ തേയ്മാനം തുടങ്ങിയ ലക്ഷണങ്ങളുണ്ടാവും. കൂടാതെ, മുഖത്ത് ചൊറിയൽ, പൊട്ടൽ തുടങ്ങിയ അടയാളവുമുണ്ടാവും.

ലഹരി ഉപയോഗിക്കുന്നവർ ആരോഗ്യ അച്ചടക്കം പാലിക്കാറില്ല. നഖം നോക്കിയാൽ അതു മനസ്സിലാവും. വിരലുകളിലെ കറയോ നഖത്തിനിടയിലെ അംശങ്ങളോ ഒക്കെ സൂക്ഷ്മപരിശോധനയിൽ കണ്ടെത്താം.

(ഡോ. സി. വേണുഗോപാൽ, ഡെന്റൽ സർജൻ, ആരോഗ്യ വകുപ്പ്)