- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വടക്കൻ ജില്ലകളിൽ ഇന്നു ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ഇന്നു ശക്തമായ മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും കാലവർഷം ശക്തി പ്രാപിച്ചു. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്കു മുകളിലായി ഉയർന്ന തലത്തിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പുള്ളത്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നും നാളെയും തെക്കൻ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അഞ്ചുവരെ സംസ്ഥാനത്താകെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലടക്കം ജാഗ്രത വേണം. വ്യാപകമായി മഴ കിട്ടാൻ സാധ്യത ഉണ്ടെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ കനത്തേക്കും. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും.
ഇന്ന് 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് കാലവർഷമെത്തിയതിന്റെ ഒന്നാം ദിവസം കോട്ടയത്താണ് ഏറ്റവും അധികം മഴ ലഭിച്ചത് 80.2 മില്ലിമീറ്റർ. 537% അധിക മഴയാണ് കോട്ടയം ജില്ലയിൽ പെയ്തത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കേരളാ തീരത്തേക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി വീശുന്നുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.
മിന്നലേറ്റ് തൃശൂരിൽ രണ്ടു പേർ മരിച്ചു. എരുമപ്പെട്ടി വേലൂർ കുറുമാൽപള്ളിക്കു സമീപം തോപ്പിൽ വീട്ടിൽ ഗണേശൻ (50), തളിക്കുളം കോതകുളം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) എന്നിവരാണു മരിച്ചത്. കോട്ടയത്ത് ചിറഭാഗം അന്തിക്കാട് ബെന്നി തോമസിന്റെ മകൾ അൽഫോൻസയ്ക്ക് (29) മിന്നലിൽ പൊള്ളലേറ്റു.