- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മകളെ പീഡിപ്പിച്ച പിതാവിന് 139 വർഷം തടവും 5.85 ലക്ഷം പിഴയും
പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 139 വർഷം കഠിനതടവും 5,85,000 രൂപ പിഴയും. സംഭവം മറച്ചുവെച്ച അമ്മയും അമ്മൂമ്മയും പതിനായിരം രൂപ വീതം പിഴയടയ്ക്കാനും പരപ്പനങ്ങാടി പോക്‌സോ അതിവേഗ കോടതി ജഡ്ജി എ. ഫാത്തിമാബീവി ഉത്തരവിട്ടു. 2020 മെയ് 21-നും തുടർന്നുള്ള രണ്ടു ദിവസങ്ങളിലുമായി പീഡനത്തിനിരയായ മകൾ പിന്നീടും സമാനമായി പീഡിപ്പിക്കപ്പെട്ടതായി വിധിന്യായത്തിൽ പറയുന്നു. സംഭവമറിഞ്ഞിട്ടും പൊലീസിൽ വിവരം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മയെയും അമ്മൂമ്മയെയും ശിക്ഷിച്ചത്.
ഒന്നാം പ്രതി പിഴത്തുക അടച്ചില്ലെങ്കിൽ ആറു വർഷവും മൂന്നു മാസവുംകൂടി അധികതടവ് അനുഭവിക്കണം. രണ്ടും മൂന്നും പ്രതികൾ പിഴയടച്ചില്ലെങ്കിൽ 15 ദിവസം കഠിനതടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. പിഴസംഖ്യ പൂർണമായും അതിജീവിതയ്ക്കുള്ളതാണ്. പ്രതികൾ പിഴയടക്കാത്തപക്ഷം നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്.
തിരൂരങ്ങാടി പൊലീസ് സബ് ഇൻസ്‌പെക്ടർ നൗഷാദ് ഇബ്രാഹിം, ഇൻസ്‌പെക്ടർ വിനോദ് എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷമ മാലിക് ഹാജരായി. ഒന്നാം പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.