മഞ്ചേരി: പെരുമഴയിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികനായ വിദ്യാർത്ഥി മരിച്ചു. ചെങ്ങര തടത്തിൽ മൂലക്കുടവൻ വീട്ടിൽ അബ്ദുൽലത്തീഫിന്റെയും സഫിയയുടെയും മകൻ ഹംദാനാണ് (12) മരിച്ചത്. ലത്തീഫിന്റെ സഹോദരി ഹസീനാബാനു (40), മക്കളായ ഹസീം അമൽ (21), ഹാമിസ് മുഹമ്മദ് (14), ഹിസ (10) എന്നിവർക്കു പരിക്കേറ്റു.

കാരാപറമ്പ് ഞാവലിങ്ങലിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. പാണ്ടിക്കാട്ടുനിന്ന് അരീക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന കാറും എതിർദിശയിൽ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. വ്യാഴാഴ്ച പാണ്ടിക്കാടുള്ള പിതാവിന്റെ സഹോദരി ഹസീനയുടെ വീട്ടിലേക്ക് വിരുന്നിനുപോയതായിരുന്നു ഹംദാൻ. സ്‌കൂൾ തുറക്കാനിരിക്കെ സ്വന്തം വീട്ടിലേക്കു തിരിച്ചുവരുന്നതിനിടെയാണ് അപകടം. ഹസീനയായിരുന്നു കാർ ഓടിച്ചിരുന്നത്.

അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹംദാനെ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ ഹാസിം അമൽ, ഹാമിസ് മുഹമ്മദ് എന്നിവരെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീനാബാനുവും ഹിസയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽകോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ച ചെങ്ങര ജുമാമസ്ജിദ് കബറിസ്താനിൽ കബറടക്കും.

മഞ്ചേരി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് ഹംദാൻ. സഹോദരങ്ങൾ: ബാസിൽ, റംസി, ദാനിയ.