കോട്ടയം: എക്‌സിറ്റ് പോളുകൾ എൻഡിഎയുടെ കണക്കുകൾ ശരിവയ്ക്കുന്നതാണെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂർ ജയിക്കുമെന്നതായിരുന്നു കണക്ക്. ബിഡിജെഎസ് കൂടി വിജയം തീരുമാനിക്കും. ഇത്തവണ കേന്ദ്ര മന്ത്രി സ്ഥാനമോ രാജ്യസഭാംഗത്വമോ വാഗ്ദാനം വന്നാൽ അത് ആലോചിച്ചു തീരുമാനിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

രാജ്യസഭാംഗമോ കേന്ദ്ര മന്ത്രിയോ ആകുന്നതിനുള്ള ഓഫർ നേരത്തെ ഉണ്ടായിരുന്നു. അന്നത് നിരസിച്ചതാണ്. ബിഡിജെഎസ് ഉണ്ടാക്കിയത് തനിക്ക് മന്ത്രിയാകാനെന്ന ആക്ഷേപം വന്നേക്കാം എന്ന് കരുതിയാണ് കഴിഞ്ഞതവണ മാറിനിന്നത്. ഇത്തവണ സാഹചര്യം അനുകൂലമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

'എൻഡിഎക്ക് കേരളത്തിൽ നാലോളം സീറ്റുകൾ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തുന്നത്. അത് തന്നെയാണ് നേരത്തെ ഉണ്ടായിരുന്ന കാൽക്കുലേഷനും. തെരഞ്ഞെടുപ്പ് റിസൾട്ട് വരുമ്പോൾ 350-ൽ അധികം സീറ്റുകൾ നേടി എൻഡിഎ സഖ്യം രാജ്യത്ത് വിജയിക്കും. എൻഡിഎയുടെ സെൻട്രൽ കമ്മിറ്റി കഴിഞ്ഞ ദിവസം സർവ്വെ നടത്തിയിരുന്നു. അതിൽ പറയുന്നത്, തിരുവനന്തപുരം,കോട്ടയം, പത്തനംതിട്ട,തൃശൂർ ഈ നാല് സീറ്റുകളും കിട്ടുമെന്നാണ് ദേശീയ തലത്തിൽ നിന്നുള്ള സർവേയിൽ പറയുന്നത്.'- തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തിൽ എൻഡിഎ മൂന്ന് സീറ്റ് വരെ നേടുമെന്നാണ് വിവിധ എക്‌സിറ്റ് പോൾ സർവേ പറയുന്നത്. തിരുവനന്തപുരത്ത് ഇത്തവണ രാജീവ് ചന്ദ്രശേഖർ വിജയിക്കാൻ സാധ്യതയുണ്ടെന്ന് എക്‌സിറ്റ് പോൾ പറയുന്നു. ആറ്റിങ്ങൽ, തൃശൂർ ലോക്‌സഭ മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥികൾ വിജയിക്കാനാണ് സാധ്യതയെന്നും സർവ്വേകളിൽ പറയുന്നുണ്ട്.

അതേസമയം, കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ന് പറഞ്ഞത്. മാധ്യമങ്ങൾ നടത്തിയ പ്രവചനങ്ങൾ ശരി വെക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലം എന്ന് വി. മുരളീധരൻ പറഞ്ഞു. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നും അതെവിടെയെന്ന് ഫലം വരട്ടെയെന്നുമായിരുന്നു മുരളീധരന്റെ വാക്കുകൾ. ഉയർത്തിയ പ്രചരണ മുദ്രാവാക്യം ജനം സ്വീകരിച്ചതിന് തെളിവാണ് മാധ്യമ സർവ്വേകളെന്നും യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും വോട്ട് ബിജെപിയിലേക്ക് വരുമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.