തിരുവനന്തപുരം: പച്ചത്തുരുത്തുകളുടെ വ്യാപനത്തിനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ബൃഹത് കാമ്പയിന് ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ തുടക്കമാകും. ഇതിന്റെ ഭാഗമായി 1000 ത്തിലധികം പച്ചത്തുരുത്തുകൾ കൂടി തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് പുതിയതായി ആരംഭിക്കും.

ഒരു ഗ്രാമപഞ്ചായത്ത്-നഗരസഭയിൽ ഒന്നു വീതം എന്ന തോതിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്തിനായി തൈകൾ നടും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ എല്ലാ ജില്ലകളിലും നടക്കും. മന്ത്രിമാർ,എംഎ‍ൽഎ മാർ,ജില്ലാ കളക്ടർമാർ,ജനപ്രതിനിധികൾ എന്നിവർ വിവിധ സ്ഥലങ്ങളിൽ പച്ചത്തുരുത്തുകളിൽ വൃക്ഷത്തെ നട്ടു കൊണ്ട് പരിപാടികളുടെ ഭാഗമാകും.

പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ ഹരിത കേരളം മിഷന്റെ സഫലമായ പദ്ധതിയാണ് പച്ചത്തുരുത്ത്. ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ഭൂമി, മാലിന്യകേന്ദ്രങ്ങളായി മാറിയ പൊതു ഇടങ്ങൾ, തരിശുഭൂമി തുടങ്ങിയവ കണ്ടെത്തി അവിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി എന്നിവയുടെ സേവനം കൂടി പ്രയോജനപ്പെടുത്തി പ്രാദേശിക ജൈവ വൈവിധ്യം ഉറപ്പാക്കി കൂട്ടമായി തൈകൾ നട്ടുവളർത്തുന്ന പദ്ധതിയാണ് പച്ചത്തുരുത്ത്.

അഞ്ചു വർഷം പിന്നിടുമ്പോൾ പദ്ധതിയിലൂടെ സംസ്ഥാനമൊട്ടാകെ വിവിധ ഇടങ്ങളിലായി 850 ഏക്കർ വിസ്തൃതിയിൽ 2950 പച്ചത്തുരുത്തുകൾ ഹരിതകേരളം മിഷൻ വച്ചുപിടിപ്പിച്ചിട്ടുണ്ട്.