റാന്നി: ദമ്പതിമാരെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചെന്ന കേസിൽ തൊട്ടടുത്ത ഫ്‌ളാറ്റിലെ താമസക്കാരനായ യുവാവിനെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. കൊറ്റനാട് പഞ്ചായത്തിലെ ക്ലാർക്ക് പാലാ നീലൂർ സ്വദേശി കെ.എം. നിർമൽ(28) ആണ് പിടിയിലാ.ത്. കൊറ്റനാട് ചരിവുകാലായിൽ തച്ചൻപറമ്പിൽ ആർ.സന്തോഷ് കുമാർ(39), ഭാര്യ സിന്ധു സന്തോഷ്(38) എന്നിവർക്കാണ് അടിയേറ്റത്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിന്റെ തലയിൽ മൂന്ന് മുറിവുകളിലായി 15 കുത്തിക്കെട്ടും സിന്ധുവിന്റെ തലയിൽ എട്ട് കുത്തിക്കെട്ടുമുണ്ട്.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. നിർമലും സന്തോഷിന്റെ കുടുംബവും ഉന്നക്കാവ് അരുവിക്കലിൽ ഒരു കെട്ടിടത്തിലെ അടുത്തടുത്ത ഫ്‌ളാറ്റുകളിലാണ് താമസം. രാത്രിയിൽ സ്റ്റെയർകേസിന്റെ ഷട്ടർ തുറക്കുന്നത് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഞായറാഴ്ച വൈകീട്ട് നിർമലും സന്തോഷും തമ്മിലുണ്ടായ തർക്കം അടിപിടിയിലെത്തി. ഇതിനിടയിലാണ് സന്തോഷിനും ഭാര്യക്കും കമ്പിവടികൊണ്ട് അടിയേറ്റത്. നിർമലിന്റെ കൈക്കും മുറിവേറ്റിട്ടുണ്ട്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇവർ നിർമലിനെ മുറിയിൽ പൂട്ടിയിട്ടു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

റാന്നി ഡിവൈ.എസ്‌പി. ആർ. ബിനു, ഇൻസ്പെക്ടർ അജിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുത്തു. വധശ്രമത്തിനാണ് കേസ്. റാന്നി കോടതിയിൽ ഹാജരാക്കിയ നിർമലിനെ റിമാൻഡ് ചെയ്തു. സന്തോഷ് ആക്രമിച്ചുവെന്ന നിർമലിന്റെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. നിർമലിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകി.