കണ്ണൂർ: ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിക്കറ്റ് (സ്‌ക്വാഡ്) പരിശോധകയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിങ്കളാഴ്ച രാവിലെ എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് തീവണ്ടിയിലായിരുന്നു സംഭവം. പരിശോധക അലീനാ സക്കറിയാസിന്റെ പരാതിയിൽ കൊല്ലം കുരിയോട് സ്വദേശി അജ്നാസിനെ (26) ആർ.പി.എഫ്. അറസ്റ്റ് ചെയ്തു. കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തു.

തൃശ്ശൂർ-കണ്ണൂർ തീവണ്ടിയിൽനിന്ന് ടിക്കറ്റ് ഇല്ലാത്തതിന് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്ന അജ്നാസിനെ ആർ.പി.എഫിന്റെ സഹായത്തോടെ തിരൂരിൽ ഇറക്കിയിരുന്നു.

പിഴ അടയ്ക്കാമെന്ന് സമ്മതിച്ച് അജ്നാസ് അവിടെനിന്ന് ഇന്റർസിറ്റിയിൽ കയറിയത്. കൊയിലാണ്ടിയിലാണ് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ പിഴ അടയ്ക്കാതെ പരിശോധകയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പരാതി. കോഴിക്കോട് സ്റ്റേഷനിൽ ആർ.പി.എഫ്. ഇയാളെ റെയിൽവേ പൊലീസിനെ ഏൽപ്പിച്ചു.