തിരുവനന്തപുരം: റേഷൻ സാധനങ്ങളുടെ വിതരണം നടത്തുന്ന കരാറുകാർ സമരം ആരംഭിച്ചതോടെ സംസ്ഥാനത്ത് റേഷൻ മേഖല സ്തംഭനാവസ്ഥയിലേക്ക്. സപ്ലൈകോ വിൽപനശാലകളിൽ സബ്‌സിഡി സാധനങ്ങൾ കുറവാണ്. അതിനു പുറമേ റേഷൻ കടകളിലേക്ക് സ്‌റ്റോക് എത്താതുമായ അവസ്ഥ വന്നാൽ സാധാരണക്കാർക്ക് അത് വൻ തിരിച്ചടിയാവും. നീല കാർഡ് ഉടമകൾക്കു പ്രഖ്യാപിച്ച നാലു കിലോ സ്‌പെഷൽ അരി റേഷൻ കടകളിൽ എത്തിയിട്ടില്ല. സപ്ലൈകോയിലൂടെ നൽകുന്ന 13 സബ്‌സിഡി സാധനങ്ങളിൽ പഞ്ചസാരയും മൂന്ന് ഇനം അരിയും ഉൾപ്പെടെ മിക്ക സാധനങ്ങളും സ്റ്റോക്കില്ല.

മാവേലി സ്റ്റോറുകളിലും പല ഉൽപന്നങ്ങളുമില്ല. ഇതിനിടയിലാണ് കരാറുകാരുടെ സമരം. മാർച്ച് മുതൽ മൂന്നു മാസത്തെ ബിൽ തുക കുടിശികയായതോടെയാണ്, സാധനങ്ങളുടെ 'വാതിൽപടി' വിതരണം നടത്തുന്ന കേരള ട്രാൻസ്‌പോർട്ട് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സമരത്തിനു നോട്ടിസ് നൽകിയത്. കുടിശിക തീർത്തതു കൊണ്ടുമാത്രം സമരം തീരില്ലെന്നും തുക കൃത്യമായി നൽകാൻ സംവിധാനം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സമരം നീണ്ടാൽ ഈ മാസം പകുതിയോടെ റേഷൻ വിതരണത്തെ ബാധിക്കും.

തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര സർക്കാരിന്റെ 'ഭാരത്' അരിയെ വെല്ലാൻ ഇറക്കിയ കെ റൈസ് വോട്ടെടുപ്പിനു മുൻപേ സ്റ്റോക്ക് തീർന്നു. 'ഭാരത്' അരി വിതരണവും ചില മേഖലകളിൽ മാത്രമായി ഒതുങ്ങി.