പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ മിനി സിവിൽ സ്റ്റേഷനിലെത്തിയ വീട്ടമ്മയും കൊച്ചുമകളും ലിഫ്റ്റിൽ കുടുങ്ങി. വിവരം ലഭിച്ചയുടൻ പത്തനംതിട്ടയിൽനിന്ന് അഗ്‌നിരക്ഷാസേന എത്തി ഇരുവരേയും രക്ഷിച്ചു. വള്ളിക്കോട്, ഐക്കുഴ ലീലാമ്മ തോമസ്(58), കൊച്ചുമകൾ ഹൃദ്യ(6) എന്നിവരാണ് ബുധനാഴ്ച രാവിലെ 8.45-ന് ലിഫ്റ്റിൽ കുടുങ്ങിയത്. ഇവിടെയുള്ള ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലെ താത്കാലിക ജീവനക്കാരിയാണ് ലീലാമ്മ തോമസ്.

മൂന്നാംനിലയിൽനിന്ന് നാല് അടി ഉയരത്തിലെത്തിയപ്പോൾ ലിഫ്റ്റ് നിന്നുപോവുക ആയിരുന്നു. സേനാംഗങ്ങൾ ലീലാമ്മയുമായി സംസാരിച്ചു. ലിഫ്റ്റ് കീ ഉപയോഗിച്ച് വാതിൽ തുറക്കുവാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മുകളിലത്തെ മെഷീൻ മുറി തുറന്ന് ലിഫ്റ്റിലേക്കുള്ള വൈദ്യുതിബന്ധം വിഛേദിച്ചു. ശേഷം ലിഫ്റ്റിന്റെ വാതിൽപൊളിച്ച് ഇവരെ രക്ഷിച്ചു. 9.15-ന് ഇവരെ പുറത്തെത്തിച്ചു. ഇരുവർക്കും പരിക്കുകൾ ഒന്നുമില്ല.

സ്റ്റേഷൻ ഇൻചാർജ് എ. സാബുവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സീനിയർ ഫയർ ഓഫീസർ ജെ. നിഷാൽ, ഓഫീസർമാരായ പി.സി. സുർജിത്, എ. മൻസൂർ, കെ.പി. ജിഷ്ണു, എൻ.ആർ തൻസീർ, രാധാകൃഷ്ണൻ, അലക്‌സ് ടി.ലിജോ, കെ.കെ. രമാകാന്ത് തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.