ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ നവജാത ശിശു മരിച്ചതിനെ ചൊല്ലി പ്രതിഷേധം. കുട്ടി മരിച്ചത് ചികിൽസാ പിഴവു കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാർഡിൽ കിടന്ന് പ്രസവിച്ചെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

"പ്രസവ സമയത്തുകൊണ്ടുവന്നതാണ്. ഡോക്ടറെ കാണിച്ചപ്പോൾ ഗ്യാസിന്റെ പ്രശ്‌നമാണെന്നും പ്രസവിക്കാൻ സമയമായിട്ടില്ലെന്നുമാണ് പറഞ്ഞത്. രക്തസ്രാവം ഉണ്ടായപ്പോൾ വീണ്ടും ജീവനക്കാരോട് പറഞ്ഞു. സമയം ആയിട്ടില്ലെന്നു അവർ പറഞ്ഞു.

"രക്തസ്രാവം കാരണം വേദന സഹിക്കാൻ വയ്യെന്നു പറഞ്ഞു കരഞ്ഞപ്പോഴാണ് ഡോക്ടർമാർ നോക്കിയത്. അപ്പോഴേക്കും പ്രസവിക്കുന്ന ഘട്ടമെത്തിയിരുന്നു. കുട്ടിയെ തുടർചികിൽസയ്ക്കായി മാറ്റി. ഡോക്ടർമാർ അതിനുശേഷം കുട്ടിയെ നന്നായി നോക്കി. ലേബർ റൂമിലുണ്ടായിരുന്നവർക്കാണ് പിഴവ് പറ്റിയത്." ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. തുടർന്ന് മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി.