കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നൽകിയ അപകീർത്തി കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്. പല തവണ ഹാജരാകാൻ സമൻസ് നൽകിയെങ്കിലും കേസിൽ ഒന്നാം പ്രതിയായ സ്വപ്ന സുരേഷ് കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് സ്വപ്ന വ്യാഴാഴ്‌ച്ച ഹാജരായത്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിക്കുന്നതിന് 30 കോടി രൂപ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദൻ വാഗ്ദാനം ചെയ്തെന്നായിരുന്നു ഫേസ്‌ബുക്ക് ലൈവിലൂടെ സ്വപ്ന ആരോപിച്ചത്. പിന്നാലെ മുഖ്യമന്ത്രിക്കും തനിക്കും ഇത് അപകീർത്തി ഉണ്ടാക്കിയെന്ന് കാട്ടിയാണ് ഗോവിന്ദൻ കോടതിയെ സമീപിച്ചത്. ഈ മാസം 25 ന് കേസ് വീണ്ടും പരിഗണിക്കുംസ്വപ്നക്കെതിരെ സിപിഎം ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ പൊലീസും കേസ് എടുത്തിരുന്നു. ഇത് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാൽ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചത്.