എടപ്പാൾ: പോത്തനൂരിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങളായ വീട്ടമ്മമാർ മരിച്ചു. പോത്തനൂർ മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പിൽ കല്ല്യാണി (60), സഹോദരി തങ്കമണി (52) എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ തൃശൂർ മെഡി. കോളജ് ആശുപത്രിയിൽ മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറോടെ പോത്തനൂരിലെ വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഇരുവരെയും നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡി. കോളജിലേക്ക് മാറ്റുകയായിരുന്നു.

അതിതീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ഇരുവരും വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. വിധവയായ കല്ല്യാണി മാണിക്യപാലത്തെ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. മക്കളില്ല. കൂറ്റനാട് വാവനൂരിൽ താമസിച്ചിരുന്ന സഹോദരി തങ്കമണി മരുമകൾക്കൊപ്പം ബുധനാഴ്ചയാണ് മാണിക്യപാലത്തെ കല്ല്യാണി താമസിച്ചിരുന്ന വീട്ടിലെത്തിയത്.

തങ്കമണിയും കല്ല്യാണിയും തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ കല്ല്യാണി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയെന്നാണ് വിവരം. സംഭവം കണ്ട് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സഹോദരി തങ്കമണിക്ക് പൊള്ളലേറ്റത് എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പൊന്നാനി പൊലീസ് ഇൻക്വസ്റ്റ് നടത്തും. നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.