കൊച്ചി: അഞ്ചര കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ഒഡീഷ കണ്ട മാൽ സ്വദേശി സമീർ ദിഗൽ(38) നെയാണ് പെരുമ്പാവൂർ എ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഒഡീഷയിൽ നിന്ന് കഞ്ചാവുമായി വരുന്ന വഴി മുടിക്കൽ പവർഹൗസ് ജംഗ്ഷന് സമീപം വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കിലോയ്ക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് അവിടെ നിന്ന് വാങ്ങി ഇവിടെ 25000 രൂപയ്ക്കാണ് വിൽക്കുന്നത്. അതിഥി ത്തൊഴിലാളികൾക്കിടയിലും തദ്ദേശിയർക്കുമാണ് വിൽപ്പന. ഒഡീഷയിൽ നിന്നും ട്രയിൻ മാർഗം ആലുവയിലെത്തിയ സമീർ ദിഗൽ ഓട്ടോയിലാണ് പെരുമ്പാവൂരിലേയ്ക്ക് തിരിച്ചത്.

ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എ.എസ്‌പി മോഹിത് രാവത്ത്, ഇൻസ്‌പെക്ടർ എം.കെ രാജേഷ്, സബ് ഇൻസ്‌പെക്ടർമാരായ വി. വിദ്യ, ദിനേശ് കുമാർ എഎസ്ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒ മാരായ സി.കെ മീരാൻ , ടി.എൻ മനോജ് കുമാർ, ടി.എ അഫ്‌സൽ, ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.