ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടി എത്തിയ നിരവധി രോഗികൾ മരിക്കാനിടയായ സംഭവത്തിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എംപി ആരോഗ്യമന്ത്രി വീണാ ജോർജിന് കത്ത് നൽകി. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് കെ.സി. വേണുഗോപാൽ മന്ത്രിയുമായി ഫോണിൽ ആശയവിനിമയവും നടത്തിയിരുന്നു.

ആരോഗ്യമന്ത്രി അടിയന്തരമായി ആലപ്പുഴ മെഡിക്കൽ കോളേജ് സന്ദർശിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് പരിഹാരനടപടികൾ സ്വീകരിക്കുകയും വേണം.
സമാനമായ സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും ഒരു വിപുലമായ ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും കെ.സി.വേണുഗോപാൽ ആരോഗ്യമന്ത്രിയോട് ഫോണിൽ സംസാരിക്കവെ ആവശ്യപ്പെട്ടു.

ചികിത്സ തേടി എത്തുന്ന രോഗികൾ ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് മരണമടയുന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്. ഇത്തരം സംഭവങ്ങളിൽ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കുന്നതിൽ ഗുരുതരമായ അലംഭാവവും വീഴ്ചയും സർക്കാരിന് ഉണ്ടായിട്ടുണ്ട്. ജനങ്ങൾക്ക് ആശ്രയം നൽകേണ്ടതും ജീവൻ സംരക്ഷിക്കേണ്ടതുമായ ആശുപത്രികൾ ജീവനെടുക്കുന്ന കേന്ദ്രങ്ങളായി മാറുന്നുവെന്നത് ഏറെ നിർഭാഗ്യകരമാണെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി.

പാവപ്പെട്ട സാധാരണക്കാരാണ് ആലപ്പുഴ മെഡിക്കൽ കോളേജിനെ ചികിത്സക്കായി ആശ്രയിക്കുന്നത്. അവർക്കാവശ്യമായ മതിയായ ചികിത്സ നൽകുന്നതിൽ വീഴ്ച ഉണ്ടാകുന്നത് വളരെ ഗൗരവതരമാണെന്നും നിരന്തരമായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളെ ലാഘവത്തോടെ കാണാൻ കഴിയില്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ദിവസം അമ്പലപ്പുഴ വടക്ക് വൃക്ഷവിലാസം മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞ് മരിച്ചത്.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് നവജാത ശിശുവിന്റെ മരണകാരണമായി ബന്ധുക്കൾ ആരോപിക്കുന്നത്.ചികിത്സതേടി ആശുപത്രിയിലെത്തി രോഗി മരിക്കുന്നത് ഇത് ഈ വർഷം മാത്രം മൂന്നാമത്തെ സംഭവമാണ്.ഈ പശ്ചാത്തലത്തിലാണ് കെ.സി.വേണുഗോപാൽ എംപിയുടെ ഇടപെടൽ. ആശുപത്രി സന്ദർശിക്കാമെന്ന് ഫോണിൽ ആശയവിനിമയം നടത്തിയ കെ.സി.വേണുഗോപാലിന് ആരോഗ്യമന്ത്രി ഉറപ്പുനൽകി. എത്രയും വേഗം അടിയന്തര നടപടി ഉണ്ടാകണമെന്നും എംപി ഫോണിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടു.