കൊച്ചി: വ്യാജ രജിസ്‌ട്രേഷനുകൾ ഉപയോഗിച്ച് ആക്രി വ്യാപാരം നടത്തി കോടികൾ തട്ടിയ കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. പാലക്കാട് ഓങ്ങല്ലൂർ ഉസ്മാൻ പള്ളിക്കൽ ആണ് പിടിയിലായത്. ആക്രി വ്യാപാരത്തിന്റെ മറവിൽ വൻനികുതി വെട്ടിപ്പ് നടത്തിയതോടെയാണ് ഇയാൾ ജിഎസ്ടി ഇന്റലിജൻസിന്റെ പിടിയിലായത്.

കൊച്ചി ജിഎസ്ടി കമ്മിഷണർ ഓഫിസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ റിമാൻഡ് ചെയ്തു. 60 വ്യാജ രജിസ്‌ട്രേഷനുകൾ ഉപയോഗിച്ച് ഉസ്മാൻ സംസ്ഥാനാന്തര ആക്രി വ്യാപാരം നടത്തിയെന്നും ഇതുമൂലം സംസ്ഥാനത്തിനു കോടികളുടെ നികുതി നഷ്ടമുണ്ടായെന്നും അന്വേഷണത്തിൽ കണ്ടെത്തി. മെയ്‌ 23ന് ആരംഭിച്ച ഓപ്പറേഷൻ പാം ട്രീയുടെ ഭാഗമായുള്ള റെയ്ഡിലാണ് ഉസ്മാന് പിടിവീണത്.

തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സന്ദീപ് സതി സുധയാണ് കേസിൽ ആദ്യം അറസ്റ്റിലായത്. ഇയാൾക്ക് സഹായം നൽകിയത് ഉസ്മാനാണെന്നാണ് വിവരം. പാം ട്രീയുടെ ഭാഗമായുള്ള റെയ്ഡുകളിൽ 209 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയത്.