- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുവാവ് ഓടയിൽ മരിച്ച നിലയിൽ; ദുരൂഹതയില്ലെന്ന് പൊലീസ്
ചങ്ങനാശേരി: കൊല്ലം ശൂരനാട് സ്വദേശിയെ ചങ്ങനാശേരി റെയിൽവേ ജംക്ഷനു സമീപം കാത്തിരിപ്പുകേന്ദ്രത്തിനു പിറകിലെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. സംഭവത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിലാണ് ചങ്ങനാശേരി പൊലീസിന്റെ കണ്ടെത്തൽ. ശൂരനാട് തെക്കേമുറി സ്വദേശി റംസാൻ നിവാസിൽ റംസാൻ അലി (36)യെ ഓടയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഓടയിൽ വീണ റംസാന്റെ ശരീരത്തിൽ സമീപത്തെ കോൺക്രീറ്റ് മതിൽ പതിച്ച നിലയിൽ കണ്ടത് ദുരൂഹത വർധിപ്പിച്ചു. എന്നാൽ ഓടയിൽ നിന്നു വലിഞ്ഞു കയറാനുള്ള ശ്രമത്തിനിടിയിൽ കോൺക്രീറ്റ് മതിലിൽ പിടിച്ചപ്പോൾ ഇതു മറിഞ്ഞ് റംസാന്റെ ശരീരത്തിൽ പതിക്കുകയായിരുന്നുവെന്നാണു പൊലീസിന്റെ കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയതാണ് മരണകാരണമെന്ന് പറയുന്നു.
ശാസ്ത്രീയ പരിശോധനയിൽ സംഭവസ്ഥലത്ത് അസ്വാഭാവികമായി മറ്റൊന്നും കണ്ടെത്തിയിട്ടില്ല. തങ്ങളുടെ വിലയിരുത്തൽ സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. സംഭവസമയം റംസാൻ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. കാത്തിരിപ്പുകേന്ദ്രത്തിൽ ഉറങ്ങാൻ കിടക്കാനോ മറ്റോ ശ്രമിക്കുമ്പോൾ നിലതെറ്റി തൊട്ടുപിറകിലുള്ള ഓടയ്ക്കുള്ളിൽ വീഴുകയായിരുന്നെന്നും പൊലീസ് പറയുന്നു.
ചങ്ങനാശേരിയിൽ കർട്ടന്റെയും ചവിട്ടുവിരിയുടെയും ഇൻസ്റ്റാൾമെന്റ് വ്യാപാരമാണ് റംസാന്. സ്റ്റോക്ക് എടുക്കാൻ ബെംഗളൂരുവിലേക്കു പോകണമെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയിൽ വ്യാഴാഴ്ച രാത്രി 11.30ന് റംസാൻ റെയിൽവേ ജംക്ഷനു സമീപത്തെ തട്ടുകടയിൽ ആഹാരം കഴിച്ചതിനു ശേഷം കാത്തിരിപ്പു കേന്ദ്രത്തിന്റെ സമീപത്തേക്കായി നടന്നു പോകുന്നുണ്ട്.