തിരുവനന്തപുരം: ദക്ഷിണ കുവൈറ്റിലെ മംഗഫിൽ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി മലയാളികൾ മരിച്ച സാഹചര്യത്തിൽ ലോക കേരളസഭ മാറ്റി വെയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അപകടത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങളെ രമേശ് ചെന്നിത്തല അനുശോചനം അറിയിച്ചു.

'ജീവസന്ധാരണത്തിനു നാടു വിടേണ്ടി വന്ന ഹതഭാഗ്യരാണ് അപകടത്തിനിരയായതെന്ന വസ്തുത ഏറെ വേദനിപ്പിക്കുന്നു. മരിച്ചവരിൽ ഏറെ പേരും മലയാളികളെന്നാണ് വിവരം. മരിച്ചവരോടുള്ള ആദര സൂചകമായി ലോക കേരള സഭ മാറ്റിവെയ്ക്കണമെന്ന്' ചെന്നിത്തല സർക്കാരിനോട് ആവശ്യപെട്ടു.

103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അടക്കം 351 അംഗങ്ങൾ പങ്കെടുക്കുന്ന ലോക കേരള സഭ നാളെയാണ് ആരംഭിക്കുന്നത്. അതേസമയം കുവൈറ്റിലെ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ അടിയന്തിര സഹായത്തിനായി, മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് നോർക്ക റൂട്ട്‌സ് ഹെൽപ്പ് ഡ!!െസ്‌ക്ക് തുടങ്ങിയിട്ടുണ്ട്. അപകടത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധിപേർക്ക് ജീവൻനഷ്ടമായതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചിരുന്നു.

അപകടത്തിൽപെട്ടവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിക്ക് കത്തയക്കുകയും ചെയ്തു. പരിക്കേറ്റവരുടെ തുടർചികിത്സയ്ക്കും മറ്റ് അടിയന്തിര സഹായങ്ങൾക്കുമായി കുവൈറ്റിലെ മലയാളി അസോസിയേഷനുകളുമായും ലോക കേരളാ സഭാ അംഗങ്ങളുമായും നിരന്തര സമ്പർക്കത്തിലാണെന്ന് നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. എത്ര മലയാളികൾക്കാണ് ജീവൻ നഷ്ടമായതെന്നതു സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾക്കായി ശ്രമിച്ചുവരികയാണെന്നും നോർക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശ്ശേരിയും വ്യക്തമാക്കി.