വൈപ്പിൻ: വനിതാ ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ച ശേഷം രാത്രി ബീച്ചിലെത്തിച്ച് മർദിച്ച് അവശയാക്കിയത് ബന്ധുവായ യുവതിയുടെ ക്വട്ടേഷൻ പ്രകാരം. സംഭവത്തിൽ ബന്ധുവായ വീട്ടമ്മയടക്കം രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴുപ്പിള്ളി ചെറുവൈപ്പ് മുരുക ക്ഷേത്രത്തിനു സമീപം തച്ചാട്ടുതറ പ്രിയങ്ക (30), നായരമ്പലം വെളിയത്താംപറമ്പ് മയ്യാറ്റിൽ വിധുൻദേവ് (25) എന്നിവരെയാണു ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ 4 പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പ്രിയങ്കയുടെ ഭർത്താവ് സജീഷും മറ്റു മൂന്നു പേരുമാണ് ഒളിവിൽ പോയത്.

ഓട്ടോഡ്രൈവറായ, ചെറുവൈപ്പ് തച്ചാട്ടുതറ ജയയെ ആണ് ഓട്ടോ വിളിച്ച മൂന്നംഗ സംഘം മർദിച്ച് അവശയാക്കിയത്. രാത്രി ആശുപത്രിയിലേക്ക് എന്നു പറഞ്ഞ് ഓട്ടം വിളിച്ച ഇവർ ഓട്ടോ ബീച്ചിൽ തന്ത്രപൂർവം എത്തിച്ചു ജയയെ മർദിക്കുകയും ഫോൺ കൈക്കലാക്കി സ്ഥലം വിടുകയുമായിരുന്നു. സംഭവം ക്വട്ടേഷൻ ദൗത്യം ആണെന്നും ബന്ധുക്കൾക്കു സംഭവത്തിൽ പങ്കുണ്ടെന്നും പൊലീസിനു സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജയയും ബന്ധുവായ പ്രിയങ്കയും തമ്മിൽ അതിർത്തിത്തർക്കമുണ്ടായിരുന്നതായി മനസ്സലാക്കി.

കൂടാതെ തനിക്കും ഭർത്താവിനും എതിരെ ജയ അപവാദപ്രചാരണം നടത്തുന്നുവെന്ന തെറ്റിദ്ധാരണയും വൈരാഗ്യത്തിനിടയാക്കി. തുടർന്നാണു പ്രതികൾ ആക്രമണം ആസൂത്രണം ചെയ്തതെന്നു പൊലീസ് പറയുന്നു. സജീഷിന്റെ വാഹനത്തിൽ ജോലി ചെയ്യുന്നയാളാണ് അറസ്റ്റിലായ വിധുൻദേവ്. ഇയാൾ വഴിയാണു സജീഷ് ക്വട്ടേഷൻ സംഘാംഗങ്ങളെ ബന്ധപ്പെട്ടത്. ഒൻപതാം തീയതി ദൗത്യം നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ജയയെ ഓട്ടം വിളിക്കാൻ കഴിയാതിരുന്നതിനാൽ പദ്ധതി മാറ്റുകയും പിറ്റേദിവസം നടപ്പാക്കുകയുമായിരുന്നു. ജയയെ മർദിച്ച മൂന്നംഗ അക്രമിസംഘത്തെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

മർദനത്തിൽ നട്ടെല്ലിനു വാരിയെല്ലുകൾക്കും ശ്വാസകോശത്തിനും ക്ഷതമേറ്റ ജയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തതായി അധ്യക്ഷ പി. സതീദേവി പറഞ്ഞു. റൂറൽ എസ്‌പിയോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതി ചികിത്സയിൽ കഴിയുന്ന എറണാകുളത്തെ ആശുപത്രിയിലെത്തി സഹോദരി, ഡോക്ടർമാർ എന്നിവരിൽ നിന്ന് കമ്മിഷൻ വിശദാംശങ്ങൾ ശേഖരിച്ചു.