തിരുവനന്തപുരം: ഇലക്ട്രൽ ബോണ്ട് ഉപയോഗിച്ച് ബിജെപി സഹസ്രകോടികൾ പിരിച്ചെടുത്തതിനു സമാനമായി സിപിഎം കേരളത്തിൽ മദ്യനയം ഉപയോഗിച്ച് കോടികൾ പിരിച്ചെടുത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. യാതൊരു മാനദണ്ഡവും പാലിക്കാതെ ടൂറിസം വകുപ്പ് ഹെറിറ്റേജ് ഹോട്ടലുകൾക്ക് ബാറുകൾ അനുവദിച്ചതിലും വലിയ അഴിമതി നടന്നിട്ടുണ്ട്. ഇവയെക്കുറിച്ച് അടിയന്തര അന്വേഷണത്തിനു സർക്കാർ തയാറാകണം.

തെരഞ്ഞെടുപ്പ് കാലത്ത് ബാർ ഉടമകളിൽനിന്ന് കോടികൾ ബലംപ്രയോഗിച്ച് പിരിച്ചെടുത്തെന്നും പണം നല്കാത്തവരെ കള്ളക്കേിൽ കുടുക്കിയെന്നും ഏപ്രിൽ 12ന് മുഖ്യമന്ത്രിക്ക് ബാർ ഉടമകൾ പരാതി നല്കി. ഇതു തന്നെയാണ് ബിജെപി കേന്ദ്രത്തിൽ ചെയ്തത്. വൻകിട പദ്ധതികൾ വൻകിടക്കാർക്ക് ചുളുവിലയ്ക്ക് നല്കുകയും അതിന്റെ കമ്മീഷൻ ഇലക്ട്രൽ ബോണ്ടായി വാങ്ങുകയും വിസമ്മതിച്ചവർക്കെതിരേ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേസെടുക്കുകയുമാണ് അവിടെ ചെയ്തത്. മോദിയിൽനിന്ന് ശിഷ്യത്വം സ്വീകരിച്ച് പിണറായി വിജയൻ ഇവിടെ മദ്യനയത്തിൽ അതു നടപ്പാക്കിയെന്ന് സുധാകരൻ പറഞ്ഞു.

തെരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാണ് കോടികൾ പിരിച്ചെടുത്തതെന്നു ബാറുടമകളുടെ പരാതിയിൽ പറയുന്നു. ഇതിന്മേൽ ഇതുവരെ അന്വേഷണമോ നടപടിയോ ഇല്ല. ബാർ ഉടമകളിൽനിന്ന് വീണ്ടും രണ്ടരലക്ഷം രൂപ വീതം പിരിക്കുന്നതു സംബന്ധിച്ചും അന്വേഷണമില്ല. ബാർ ഉടമകളുടെ യോഗത്തിൽനിന്ന് ശബ്ദസന്ദേശം എങ്ങനെ പുറത്തുപോയി എന്നതു മാത്രമാണ് അന്വേഷിക്കുന്നത്. ഇതൊന്നും അന്വേഷിക്കാത്തവരാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ വാട്ട്‌സ്ആപ് ഗ്രൂപ്പിൽ അംഗമാണ് എന്നു പറഞ്ഞ് അന്വേഷണത്തിന് നോട്ടീസ് അയച്ചത്.

സത്യസന്ധമായ അന്വേഷണം നടന്നാൽ അതു കുടുംബത്തിലേക്കു നീളും എന്നതാണ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത്. എക്‌സൈസ് മന്ത്രിയെ നോക്കുകുത്തിയാക്കി ടൂറിസം മന്ത്രി നേരിട്ടാണ് മദ്യനയം തൂക്കിവിറ്റത്. ടൂറിസം മന്ത്രിയുടെ ഇടപെടലിൽ സഹികെട്ട് അവസാനം താനാണ് എക്‌സൈസ് മന്ത്രി എന്നുപോലും മന്ത്രി എംബി രാജേഷിനു നിയമസഭയിൽ പറയേണ്ടി വന്നു.

നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്ക് ടൂറിസം വകുപ്പ് ഹെറിറ്റേജ് പദവി നല്കി അവിടങ്ങളിൽ ബാറുകൾ അനുവദിക്കുന്നതാണ് മറ്റൊരു അഴിമതി. തമിഴ്‌നാട്ടിൽനിന്നും മറ്റും പുരാതന വീടുകൾ ഇളക്കികൊണ്ടുവന്നാണ് ഇവിടെ പല കെട്ടിടങ്ങളും ഹെറിറ്റേജ് പദവി നേടിയതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.