മുഹമ്മ: ആലപ്പുഴ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോലാട്ടു വെളിയിൽ രാധാമണി (63), മോനി (25) എന്നിവരുൾപ്പെടെയുള്ളവർക്കാണ് നായയുടെ കടിയേറ്റത് തൊഴിലുറപ്പ് തൊഴിലാളിയായ രാധാമണി സമീപ വീട്ടിലെ ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലേയ്ക്ക് വരുമ്പോഴാണ് പട്ടി കടിച്ചത്.

റോഡിലൂടെ പോയിരുന്ന പട്ടികളിലൊന്ന് ഓടിവന്ന് കടിക്കുകയായിരുന്നു എന്ന് രാധാമണി പറഞ്ഞു. ഉടനെ മുഹമ്മ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിൽസ തേടിയ രാധാമണിയെ പിന്നിട് അവിടെ നിന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ വീട്ടിൽ നിൽക്കുമ്പോഴാണ് മോനിക്ക് കടിയേറ്റത്. മോനിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മ മദർ തെരേസാ ഹൈസ്‌ക്കൂൾ, കെ.ഇ കാർമ്മൽ സ്‌കൂൾ, ഗവൺമെന്റ് എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന റോഡിലാണ് ആക്രമണം ഉണ്ടായത്.