കോട്ടയം: വാഹനാപകടത്തിൽ മരിച്ച ചാർട്ടേഡ് അക്കൗണ്ടന്റിന്റെ കുടുംബത്തിന് ഒരു കോടി എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് കോട്ടയം ഒന്നാം അഡീഷനൽ മോട്ടർ ആക്‌സിഡന്റ് ട്രിബ്യൂണൽ. 2018 മെയ്‌ ആറിന് കടുത്തുരുത്തി-തലയോലപ്പറമ്പ് റോഡിൽ നടന്ന അപകടത്തിലാണ് വൻ തുക നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.

ഇരുചക്ര വാഹനം ഓടിച്ചു പോകുന്നതിനിടെ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിൻസ് ആൻഡ് കമ്പനി ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഉടമ വിൻസ് തോമസിന്റെ ആശ്രിതർക്കാണ് 10,87,92,41 രൂപ അനുവദിച്ച് ട്രിബ്യൂണൽ ജഡ്ജി ജെ.നാസർ ഉത്തരവിട്ടത്. ആപ്പാഞ്ചിറയിൽ വിൻസ് സഞ്ചരിച്ച ഇരുചക്ര വാഹനത്തിന്റെ പിന്നിൽ കാറിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ വിൻസ് ചികിത്സയിലിരിക്കെ 2018 മെയ്‌ 11നാണ് മരിച്ചത്.

തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. തുക ഇൻഷുറൻസ് കമ്പനി കെട്ടിവയ്ക്കണം. കേസിൽ അഭിഭാഷകരായ വി.ടി.ഐസക് പള്ളിക്കത്തോട്, ആന്റണി കളമ്പുകാടൻ എന്നിവർ ഹാജരായി.